ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ സ്വകാര്യ വാടക വീട്ടിലേക്ക് മാറി. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപം റിസർവ് ബാങ്കിനോട് ചേർന്നുള്ള വീട്ടിലേക്കാണ് അദ്ദേഹം താമസം മാറുന്നത്. ഡൽഹിയിലെ പിബി യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹം പുതിയ വസതിയിലേക്ക് എത്തിയത്.
മുഖ്യമന്ത്രി പദവിയിൽ നിന്ന് ഒഴിയുന്നതിന്റെ ഭാഗമായി ക്ലിഫ് ഹൗസിലെ അദ്ദേഹത്തിന്റെ സാധനങ്ങൾ പുതിയ വാടക വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ തിരുവനന്തപുരം ചിന്താ ഫ്ലാറ്റിലെ 3A, 3B എന്നീ രണ്ട് ഫ്ലാറ്റുകൾ പിണറായി വിജയനായി അനുവദിച്ചിരുന്നുവെങ്കിലും അവിടേക്ക് മാറേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഇപ്പോൾ അദ്ദേഹം എത്തിയിരിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പിണറായി വിജയൻ ആദ്യം എകെജി സെന്ററിൽ പോകുകയും തുടർന്ന് പുതിയ വസതിയിലേക്ക് മാറുകയും ചെയ്യുതു. പിണറായി വിജയൻ പ്രതിപക്ഷ നേതാവായി വരികയാണെങ്കിൽ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് അദ്ദേഹത്തിന് അനുവദിക്കും. എന്നാൽ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സമിതി യോഗങ്ങൾ നാളെയാണ് നടക്കുന്നത്
ഡൽഹിയിൽ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനൊപ്പമാണ് പിണറായി വിജയൻ തലസ്ഥാനത്ത് മടങ്ങിയെത്തിയത്. നാളെ ചേരുന്ന പാർട്ടി യോഗങ്ങൾ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിനൊപ്പം വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചും ചർച്ച ചെയ്യും. എകെജി സെന്ററിലെ ഫ്ലാറ്റിലേക്ക് മാറുന്നില്ലെന്ന തീരുമാനം വന്നതോടെ ബേക്കറി ജംഗ്ഷനിലെ വാടക വീടിന് ചുറ്റും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.