കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രിയാകാന്‍ പോകുന്നയാള്‍ക്ക് തുറന്ന കത്തുമായി കേരളം ടൂറിസം വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടർ  പ്രശാന്ത് വാസുദേവ്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കുതിച്ചുപായുന്നതിലൂടെ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിനെയും നിഷേധിക്കപ്പെടുന്ന സഞ്ചാര സ്വാതന്ത്ര്യത്തിനെയും പറ്റിയാണ് അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.   

'സർ, കഴിഞ്ഞ 15 വർഷത്തിലധികമായി ഞാൻ തിരുവനന്തപുരം നഗരവാസിയാണ്. അതായത് ഉമ്മൻചാണ്ടിയെന്ന മനുഷ്യസ്നേഹി കേരള മുഖ്യമന്ത്രിയായിരുന്നപ്പോഴും, പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോഴും നഗരത്തിൽ താമസിച്ച ഒരാൾ. കഴിഞ്ഞ പത്തു വർഷവും ഞങ്ങൾ നഗരവാസികൾക്ക് പലപ്പോഴും നിഷേധിക്കപ്പെട്ട സഞ്ചാര സ്വാതന്ത്ര്യമുണ്ട്. പെട്ടെന്ന് ട്രാഫിക് ലൈറ്റുകൾ മാൻഡ്രേക്കിന്റെ പണിയെന്ന പോലെ ഓഫാവുക, ഞങ്ങളുടെ വഴി തടയുക, വോട്ട് ചെയ്ത് ഇവരെയൊക്കെ അധികാരത്തിലേറ്റിയ ഞങ്ങളെയാകെ വിറപ്പിച്ചുകൊണ്ട്  പിന്നെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കുതിച്ചുപായുക.

പേടിച്ചു വിറച്ചിരുന്നതു കൊണ്ട് ഞങ്ങളാരും ഒന്നും മിണ്ടിയില്ല. മിണ്ടിയാൽ ഞങ്ങൾ അകത്താകുമായിരുന്നു !. ക്ലിഫ് ഹൗസിലേക്ക് കയറുന്ന, ദേവസ്വം ബോർഡ് ജംഗ്ഷനിൽ ഉണ്ടായിരുന്നു, ആവശ്യമില്ലാത്ത ഒരു കാക്കി കാവൽ. അവിടെനിന്നും ചാരാച്ചിറയിലേക്ക് പോകുന്ന ഇട റോഡിലും ചില പാവം കാക്കി മനുഷ്യർ രാത്രിയിലെ കൊടും കുളിരിലും കാവലിരുന്നു. ആര് ആരെയാണ് പേടിച്ചത് എന്ന് അറിയില്ല സർ. എന്നിട്ടും ആർക്കും ഒന്നും പറ്റിയില്ല.അങ്ങ്  ഈ നഗരവീഥികളിലൂടെ കടന്നുപോകുമ്പോൾ ദയവായി ട്രാഫിക് ലൈറ്റുകൾ ഓഫാക്കരുത്. അങ്ങയുടെ സമയത്തിന് ഞങ്ങളുടെ സമയത്തെക്കാൾ വിലയുണ്ട് എന്നറിയാം.അതിനുള്ള വഴികൾ തേടിയിരിക്കണം.

പക്ഷേ അത് ഞങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ നിഷേധിച്ചു കൊണ്ടാകരുത്.  ക്ലിഫ് ഹൗസിന് നാലു ചുറ്റും  ഉള്ള കാവൽ ഒഴിവാക്കണം സർ.

ഇവിടെ ആരും നിങ്ങളെ ആക്രമിക്കാൻ പോകുന്നില്ല.ഇനി വല്ല ഭീകരവാദികളും വന്നാലും, ഈ നാലഞ്ചു കാക്കി മനുഷ്യരെക്കൊണ്ട് ഒന്നും കഴിയുകയുമില്ല. ഇനിയിപ്പോൾ അധികാരം നഷ്ടപ്പെട്ടവർ, അങ്ങയെ പേടിപ്പിക്കാൻ വരുമോ എന്നറിയില്ല !. അങ്ങനെ ഒരു പ്രതീതി സൃഷ്ടിച്ച്,

ഇൻറലിജൻസിനെക്കൊണ്ട് ഒരു റിപ്പോർട്ട് അങ്ങേയ്ക്ക് നൽകി, പഴയ പോലുള്ള അമിത സുരക്ഷ അങ്ങയെക്കൊണ്ടും എടുപ്പിച്ച്, പഴയ കാര്യങ്ങളെ ന്യായീകരിക്കാൻ അവർ ശ്രമിക്കാതിരിക്കില്ല.

അതും അങ്ങ് ശ്രദ്ധിക്കണം. അതൊക്കെ അധികാരത്തിന്റെ ഒരു വിഭ്രമം മാത്രമായിരുന്നു സർ . അത്തരം അധികാരവിഭ്രമങ്ങളിലേക്ക്, ആഡംബര സൗഖ്യങ്ങളിലേക്ക് അങ്ങും പോകരുത്. ജനം നോക്കി വയ്ക്കും. പിന്നൊരു കാലത്ത് ഇപ്പോൾ സംഭവിച്ചതു പോലെ സംഭവിക്കും.

പിന്നെ സർ, തിരുവനന്തപുരം വിട്ട് ഒന്ന് കടന്നോട്ടെ. മുമ്പിലും പിമ്പിലുമായി ഒരു പൈലറ്റും ഒരു എസ്കോർട്ടും വേണം.ഈ ജാമർ ഒക്കെ കേരളത്തിനുള്ളിൽ വേണോ എന്നത് പുനരാലോചിക്കണം സർ. അങ്ങ് ആരായാലും അത്ര അനാരോഗ്യമുള്ള അവസ്ഥയിലാണെന്ന് കരുതുന്നില്ല.

ആ സ്ഥിതിക്ക് എപ്പോഴും ഒരാംബുലൻസിന്റെ ആവശ്യവും ഉണ്ടെന്നു തോന്നുന്നില്ല. അകമ്പടിക്ക് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ വേണ്ടെന്നു വയ്ക്കണം.

സർ, ഒരു മുഖ്യമന്ത്രിയുടെ ഗരിമയ്ക്ക് ഒട്ടും കുറവ് വേണ്ട. പക്ഷേ അപ്പോഴും ഞങ്ങളിൽ ഒരാളായി അങ്ങയെ കാണാൻ ഞങ്ങളെ അനുവദിക്കും വിധമുള്ള വാഹന വ്യൂഹം മാത്രമേ ഉണ്ടാകാവൂ'.–  അദ്ദേഹം തുറന്ന കത്തില്‍ വിശദീകരിക്കുന്നു. 

ENGLISH SUMMARY:

A new Kerala CM is addressed in an open letter by former Kerala Tourism Deputy Director Prashanth Vasudev regarding the public inconvenience caused by the Chief Minister's convoy and the denial of freedom of travel. The letter urges the new CM to reconsider security measures and their impact on citizens' daily lives.