ഫയല്‍ ചിത്രം
തൃശൂര്‍ മുണ്ടത്തിക്കോട്വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ച് പ്രമുഖ വ്യവസായി എം.എ. യൂസഫലി. ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം, ജില്ലാ കളക്ടർ മുഖേന ധനസഹായം കൈമാറുമെന്ന് തന്റെ എക്സ് (X) ഹാൻഡിലിലൂടെ വ്യക്തമാക്കി. ദുരിതബാധിതർക്ക് താങ്ങാകാനുള്ള എളിയ ശ്രമമാണിതെന്നും പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതിനിടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയെന്ന് ഔദ്യോഗിക കണക്ക്. 9 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ചികില്‍സയിലുള്ള ഒരാള്‍കൂടി മരിച്ചതോടെയാണ് മരണം 10 ആയത്. 24 മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ഇത് എത്രപേരുടേതെന്ന് സ്ഥിരീകരിക്കാന്‍ DNA പരിശോധന നടത്തും.
അപകടസമയത്ത് പണിക്കാരായി ഉണ്ടായിരുന്നത് 37പേരാണ്. 13പേര്‍ ഇപ്പോള്‍ ചികില്‍സയിലാണ്. അഞ്ചുപേരെ കാണാതായി. തൃശൂര്‍ സ്വദേശികളായ മഹേഷ്, വിഷ്ണു വിനോദ്, അഭിജിത്ത്, സുരേഷ് , ഗിരീഷ് എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. മൃതദേഹം ഒരെണ്ണം തിരിച്ചറിയാനുണ്ട്, ഈ അഞ്ചുപേരില്‍ ഒരാളുടേതാകാം അത് എന്നാണ് കരുതുന്നത്.