ഒരുകോടി 89 ലക്ഷം വാഹനങ്ങൾ ഉള്ള കേരളത്തിൽ വാഹന പരിശോധന അടക്കമുള്ള ജോലികൾക്കുള്ളത് ആയിരത്തിൽ താഴെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ മാത്രം. സംസ്ഥാനത്ത് 10 ഇടത്ത് നിലവിൽ ആർടിഒമാർ ഇല്ല. ആയിരത്തോളം പേർ വേണ്ട എൻഫോഴ്സ്മെന്റ് സ്ക്വാഡുകളിൽ ആകെയുള്ളത് 200 ഉദ്യോഗസ്ഥർ മാത്രം.
ഇത്തരത്തിലുള്ള ഓരോ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് മോട്ടോർവാഹന വകുപ്പിനെ കുറിച്ച് അധികാരികൾ ചിന്തിക്കുന്നത്. ഫിറ്റ്നസ് പരിശോധന, ഓഫീസ് ജോലികൾ, നികുതി പിരിവ് അപകട സ്ഥലത്തെ പരിശോധന, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ എന്നിങ്ങനെ പോകുന്നു സംസ്ഥാനത്തെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ എഎംവിഐ മാരുടെയും ജോലി. ജോലിഭാരം അനുദിനം കൂടുമ്പോഴും ആവശ്യത്തിനു എംവിഐമാരും എഎംവിഐ മാരും ഇല്ല എന്നുള്ളതാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രതിസന്ധി . 300 നടുത്ത് MVI മാരും 614 എഎംവിഐമാരുമാണ് വകുപ്പിള്ളത്
ഓരോ വർഷവും വാഹനങ്ങളും അപകടങ്ങളും പെരുകുമ്പോഴും എഎംവിഐമാരുടെ പുതിയ നിയമനങ്ങൾ ഇല്ല. മിനിസ്റ്റീരിയൽ , എക്സിക്യൂട്ടീവ് കേഡറുകളിലെ ശീതസമരം കാരണം പ്രമോഷനുകളും കൃത്യമായി നടക്കാറില്ല . ഈ വർഷം മേയിൽ ആർടിഒ , ജോയിന്റ് ആർടിഒ മാരായ 37 പേരാണ് വിരമിച്ചത്. ജോയിന്റ് ആർ ടി ഒ ആയി എംവിഐമാരിൽ നിന്ന് പ്രമോഷൻ നടത്തേണ്ടതുണ്ട്. ഒരു എഎം വി ഐ എട്ടു വർഷമാകുമ്പോൾ എംവിഐ ആകേണ്ടതാണ് . എന്നാൽ സംസ്ഥാനത്ത് 14 വർഷത്തോളം എ എം വി ഐആയി സേവനം ചെയ്തെങ്കിൽ മാത്രമേ എംവിഐ സ്ഥാനത്തെത്തു.
19 ചെക്ക് പോസ്റ്റുകളിലെ ഡ്യൂട്ടിക്കും MVI/AMVI മാരെ നിയോഗിച്ചിരിക്കുന്നതിനാൽ നിരത്തിലെ വാഹന പരിശോധനയ്ക്കും എൻഫോഴ്സ്മെന്റ് ഡ്യൂട്ടിക്കും ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ല. ഓഫീസ് സമയം കഴിഞ്ഞ് വീട്ടിലിരുന്നും ഓരോ ദിവസത്തെയും ജോലി പൂർത്തിയാക്കേണ്ട അവസ്‌ഥയാണ് എംവിഡി ഉദ്യോഗസ്ഥർക്ക്.