തൃശൂര്‍പൂരം വെടിക്കെട്ട് നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്. ആ തീരുമാനത്തിനൊപ്പം നല്‍ക്കും. പൂരം വെടിക്കെട്ട് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക തീരുമാനങ്ങൾ എടുത്തിട്ടില്ല. സർക്കാർ പറയുന്ന തീരുമാനങ്ങൾ അത് ഏതായാലും അംഗീകരിക്കുമെന്ന് ജി.രാജേഷ് പറഞ്ഞു. പാറമേക്കാവ് ആഘോഷ കമ്മിറ്റിയുടെ യോഗം ഇന്ന് വൈകുന്നേരം ചേരുമെന്നും അതിനുശേഷം തിരുവമ്പാടി ദേവസ്വവുമായും സർക്കാരുമായും ചർച്ചകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂരം പഴയ രീതിയിൽ നടത്തണമോ എന്നതിൽ ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ സാധിക്കില്ല. ജനവികാരം, സർക്കാരിന്റെ നിർദ്ദേശങ്ങൾ, ആചാര സംരക്ഷണം എന്നിവ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. നിലവിൽ തയ്യാറാക്കിയ വെടിക്കെട്ട് സാമഗ്രികൾ തേക്കിൻകാട് മൈതാനത്തെ മാഗസിനിലേക്ക് മാറ്റുന്നതിന് നിയമപരമായ തടസ്സങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന്റെയും ഹൈക്കോടതിയുടെയും ഇടപെടലുകൾക്ക് അനുസരിച്ചായിരിക്കും തുടർനടപടികൾ. അപകടത്തിൽപ്പെട്ടവരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ദേവസ്വങ്ങൾ തമ്മിൽ ചർച്ച ചെയ്ത് പൊതുതാൽപര്യം അനുസരിച്ചുള്ള ഉചിതമായ തീരുമാനമാകും ഈ വിഷയത്തിൽ കൈക്കൊള്ളുകയെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് പറഞ്ഞു.