പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്ക് മടങ്ങുന്നു. ഇതോടെ ഷാലിമാർ എക്സ്പ്രസ്സിൽ നിയന്ത്രിക്കാനാവാത്ത തിരക്കാണ് അനുഭവപ്പെടുന്നത്. വോട്ട് ചെയ്തില്ലെങ്കിൽ പട്ടികയിൽ നിന്ന് തങ്ങളുടെ പേരുകൾ പൂർണ്ണമായും വെട്ടുമോയെന്ന ആശങ്കയും ഇവർക്കുണ്ട്.
രാത്രി 9.30തോടെ എറണാകുളം ജംഗ്ഷനിലെത്തിയ ഷാലിമാർ എക്സ്പ്രസ്സിലെക്ക് എങ്ങനെയെങ്കിലും ഒന്ന് പിടിച്ചു കയറാനുള്ള തിരക്കാണിത്. ബോഗികളിൽ നിൽക്കാൻ പോലും ഇടമില്ലാതായതോടെ ചിലർ ഇതുപോലെ എക്സിറ്റ് വിൻഡോകളിലൂടെ ഉള്ളിലേക്ക് കയറുന്നു. ജനറൽ കോച്ചുകൾക്ക് പുറമെ സ്ലീപ്പർ ക്ലാസുകളിലും തൂങ്ങിക്കിടന്നാണ് പലരുടെയും യാത്ര. മിക്കവരും ടിക്കറ്റില്ലാതെയാണ് ട്രെയിനിൽ കയറിക്കൂടുന്നത്.
അതേസമയം ഇവരുടെ കൂട്ടമടക്കം കേരളത്തിലെ നിർമ്മാണ മേഖലയെയും ഹോട്ടൽ മേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ മാസം 23, 29 തീയതികളിലാണ് പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.