കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തല്‍. ദേശിയ പട്ടിക വിഭാഗ കമ്മീഷന്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിട്ടില്ലെന്ന് തെളിഞ്ഞത്. ഇതോടെ ഭര്‍ത്താവ് ഫര്‍മര്‍ ഖാനെതിരെ മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ മഹേശ്വർ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. സിനിമ ഷൂട്ടിങിനായി കേരളത്തിലെത്തിയ പെണ്‍കുട്ടിയുടെ വിവാഹം 2026 മാര്‍ച്ച് 11 നാണ് തിരുവനന്തപുരം അരുമാനൂര്‍ ക്ഷേത്രത്തില്‍വച്ചാണ് നടന്നത്.
പെണ്‍കുട്ടിയുടെ പ്രായത്തെക്കുറിച്ച് നേരത്തെ സംശയം ഉയർന്നതിനെത്തുടർന്ന് പട്ടിക ജാതി കമ്മീഷന്‍ ചെയർമാൻ അന്തർ സിംഗ് ആര്യയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിരുന്നു. 2009 ഡിസംബര്‍ 30 തിനാണ് മഹേശ്വറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പെണ്‍കുട്ടി ജനിക്കുന്നത്. ഇതുപ്രകാരം വിവാഹം നടന്ന 2026 മാര്‍ച്ച് 11 ന് പെണ്‍കുട്ടിക്ക് 16 വയസാണ് പ്രായം എന്നാണ് കണ്ടെത്തല്‍. അഭിഭാഷകൻ പ്രതം ദുബെ പ്രായത്തെ ചോദ്യം ചെയ്ത് ഉന്നയിച്ച രേഖകൾ അനുസരിച്ചാണ് അന്വേഷണം നടത്തിയത്.
കേരളത്തിലെ വിവാഹ രജിസ്ട്രേഷൻ പ്രക്രിയയിൽ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നും കണ്ടെത്തി. 2008 ജനുവരി ഒന്ന് ആണ് പെണ്‍കുട്ടിയുടെ വിവാഹ തീയതിയായി കാണിച്ചിരുന്നത്. ക്ഷേത്രത്തില്‍ വിവാഹം നടത്തിയത് ആധാര്‍ രേഖ ഉപയോഗിച്ചാണെന്നും പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചത് വ്യാജ രേഖകളാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഈ രേഖ റദ്ദാക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ഫര്‍മര്‍ ഖാനെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. പെണ്‍കുട്ടി പർദ്ദി ഗോത്രത്തിൽപ്പെട്ട ആളായതിനാല്‍ ഭാരതീയ ന്യായ സംഹിതയിലെയും എസ്‌സി/എസ്ടി ആക്ടിലെയും വകുപ്പുകള്‍ പ്രകാരവും നടപടി വരും. ഏപ്രിൽ 22 ന് മധ്യപ്രദേശിലെയും കേരളത്തിലെയും ഡിജിപിമാരോട് കമ്മീഷന് മുന്‍പാകെ ഹാജരാകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സിനിമാ ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് എത്തിയ സമയത്താണ് പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. കുടുംബം മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചതോടെയാണ് ഇരുവരും തമ്പാനൂര്‍ പൊലീസില്‍ അഭയം തേടിയത്. വിവാഹത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി, എ എ റഹീം അടക്കമുള്ള നേതാക്കള്‍ ആശംസകളുമായി വിവാഹം നടക്കുന്ന അരുമാനൂർ ശ്രീ നൈനാർ ക്ഷേത്രത്തിൽ എത്തിയിരുന്നു.