കേരളം വോട്ടുചെയ്യാന്‍ ഒരുദിവസം മാത്രം ശേഷിക്കേ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. 2018 ലെ പ്രളയത്തിന്‍റെ ഉത്തരവാദിത്തം ജലവിഭവവകുപ്പിനും മന്ത്രിയായിരുന്ന മാത്യു ടി.തോമസിനുമാണെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. സ്പില്‍വെയിലെ മണ്ണെടുപ്പിനുവേണ്ടി വെള്ളം തുറന്നുവിട്ടില്ല. കരിമണല്‍ ഖനനത്തിനാണ് മുന്‍ഗണന നല്‍കിയത്. മഴപെയ്ത് മണ്ണ് പോയാലെന്താണെന്നും കുഴല്‍നാടന്‍ ചോദിച്ചു. യോഗതീരുമാനങ്ങളും മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടു.
പ്രളയ വിഷയത്തില്‍ സി.പി.എം– ബി.ജെ.പി ഡീല്‍ നടന്നെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. കേരളത്തില്‍ തീവ്രമഴപെയ്യുമെന്ന മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. അക്കാര്യം സുരേഷ്ഗോപി പോലും ഇപ്പോള്‍ മിണ്ടുന്നില്ലെന്നും കുഴല്‍നാടന്‍ ആരോപിച്ചു. പുറത്തുവിട്ട ശബ്ദരേഖ വ്യാജമെങ്കില്‍ നടപടിയെടുക്കട്ടെയെന്നും കുഴല്‍നാടന്‍ വെല്ലുവിളിച്ചു.
പിന്നാലെ മാത്യു കുഴല്‍നാടന്‍ എന്തുകൊണ്ട് ഇക്കാര്യങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ചില്ലെന്ന മറുചോദ്യവുമായി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി രംഗത്തെത്തി. പ്രളയത്തിന് മുന്‍പ് സ്പില്‍വേയിലെ ഷട്ടറുകള്‍ തുറന്നിരുന്നുവെന്നും ഇക്കാര്യം നിയമസഭയില്‍ ചോദ്യോത്തരമായി നല്‍കിയിരുന്നുവെന്നും കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് 2018 ല്‍ കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മിതമാണെന്നും പിണറായി സര്‍ക്കാരാണ് ഉത്തരവാദിയെന്നും ആരോപിച്ച് മാത്യു കുഴല്‍നാടന്‍ രംഗത്തെത്തിയത്. കെ.കൃഷ്ണന്‍കുട്ടി പാര്‍ട്ടിയിലെ നേതാവുമായി സംസാരിക്കുന്ന ശബദ്സന്ദേശവും ആരോപണത്തിന് മൂര്‍ച്ച കൂട്ടി കുഴല്‍നാടന്‍ പുറത്തുവിട്ടിരുന്നു. 2018 ലെ മഹാപ്രളയം പ്രകൃതിക്ഷോഭം എന്നതിലുപരി സർക്കാരിന്‍റെയും പ്രത്യേകിച്ചും കരിമണൽ ലോബിയുടെയും സാമ്പത്തിക ലാഭത്തിനായി സൃഷ്ടിച്ച ഒന്നാണെന്നാണ് കുഴൽനാടന്‍റെ വാദം. ALSO READ: ‘2018ലെ പ്രളയം മനുഷ്യനിർമിതം’; മന്ത്രി കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴൽനാടൻ...
അതേസമയം, മാത്യു.ടി തോമസും ചിറ്റൂര്‍ എംഎല്‍എയും കൂടിയായ മന്ത്രി കൃഷ്ണന്‍കുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചിറ്റൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി സുമേഷ് അച്യുതന്‍ ഉപവാസ സമരം ആരംഭിച്ചു. മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ഓഡിയോയ്ക്ക് പിന്നാലെയാണ് ഉപവാസം..