tadiandamol-trek-missing-woman-news

കുടകിലെ തടിയൻഡ മോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്താനുള്ള തിരച്ചിൽ നാലാം ദിവസവും അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യയെ ഏപ്രിൽ രണ്ടിന് ഉച്ചയോടെയാണ് കാണാതായത്. തനിച്ച് ട്രക്കിങ്ങിന് അനുമതി ലഭിക്കാത്തതിനെത്തുടർന്ന് വനംവകുപ്പിന്റെ നിർദ്ദേശപ്രകാരം പത്തംഗ സംഘത്തിനൊപ്പമാണ് ശരണ്യ യാത്ര തിരിച്ചത്. എന്നാൽ കൊടുംകാട്ടിൽ വച്ച് വഴിതെറ്റിയതായി യുവതി പിതാവിനെ ഫോണിൽ അറിയിച്ചിരുന്നു. 

കുടക് എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ്, വനംവകുപ്പ്, നക്സൽ വിരുദ്ധ സേന എന്നിവരടങ്ങുന്ന അമ്പതംഗ സംഘമാണ് ഡ്രോണുകളുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ തിരച്ചിൽ നടത്തുന്നത്. കുടകിലെ ഏറ്റവും വലിയ കൊടുമുടിയാണ് തടിയന്‍ഡ മോള്‍. ആന അടക്കമുള്ള വന്യമൃഗങ്ങള്‍ രാപകല്‍ വ്യത്യാസമില്ലാതെയിറങ്ങുന്ന വനപാത. പകൽ പോലും കോട ഇറങ്ങുന്ന പ്രദേശമാണ്.

ശരണ്യയെ വേഗത്തിൽ കണ്ടെത്താൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി  കെ.സി. വേണുഗോപാൽ എം.പിയും കർണാടക സർക്കാരുമായി ബന്ധപ്പെട്ട് തിരച്ചിൽ ഊർജിതമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സേനയുടെ ഉൾപ്പെടെ സഹായം തേടി ശരണ്യയെ എത്രയും വേഗം കണ്ടെത്തണമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. ഏപ്രിൽ രണ്ടിന് പത്തംഗ സംഘത്തോടൊപ്പം ട്രക്കിങ്ങിന് പോയ ശരണ്യയെ ഉച്ചയോടെയാണ് കാണാതായത്.

ENGLISH SUMMARY:

Search for Sharanya, a Malayali software engineer who went missing during a trek in the Tadiandamol hills of Coorg. The operation, now in its fourth day, involves a large team with drone and dog squad support amidst challenging forest conditions. The government of Kerala has also intervened, urging for intensified search efforts to locate the missing trekker.