കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ തകർന്ന ക്ലോക്ക് ടവർ 24 മണിക്കൂർ കഴിഞ്ഞിട്ടും പൂർണമായും പൊളിച്ചു നീക്കാനായില്ല. ഇതോടെ രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കുന്നത് ഇനിയും നീളും. മൂന്നുമാസം മുമ്പ് കെട്ടിടം അപകടനിലയിലാണെന്ന് റെയിൽവേ റിപ്പോർട്ട് നൽകിയിട്ടും കരാർ കമ്പനി തിരിഞ്ഞു നോക്കിയില്ല
ഇന്നലെ 11 മണിയോടെയാണ് ക്ലോക്ക് ടവറിന്‍റെ ഒരു ഭാഗം തകർന്ന് വീണത്. വൈദ്യുതി ലൈൻ പുനസ്ഥാപിച്ചെങ്കിലും 80 അടി ഉയരമുള്ള ടവർ പൂർണമായും പൊളിച്ചു നീക്കാത്തതിനാൽ 2,3 ട്രാക്കുകളിലെ ഗതാഗതം പുനസ്ഥാപിച്ചിരുന്നില്ല. ഇന്നലെ രാത്രി ശേഷിച്ച ഭാഗം വടവും ക്രെയിനും ഉപയോഗിച്ച് വലിച്ചിടാൻ പല തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് തൊഴിലാളികൾ കയറി ഭിത്തി പൊട്ടിച്ച് കല്ലുകൾ ഓരോന്നായി ഇളക്കി മാറ്റാൻ തുടങ്ങിയത്. പുലർച്ചെ അഞ്ചുമണിക്ക് പണി തുടങ്ങിയെങ്കിലും ഇതുവരെ ഒന്നേമുക്കാൽ അടി മാത്രമാണ് പൊളിച്ചു മാറ്റാനായത്. തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങളും രണ്ടാം പ്ലാറ്റ് ഫോമിൽ നിന്ന് മാറ്റാനായിട്ടില്ല. ഇത് കാാരണം 2, 3 ട്രാക്കുകളിൽ ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല.
എന്നാൽ ഒന്ന്, നാല് ട്രാക്കിലൂടെയുള്ള ഗതാഗതം സാധാരണ നിലയിലായിട്ടുണ്ട്. പൂർണമായും കരാർ കമ്പനിയുടെ വീഴ്ചയാണെന്ന് റെയിൽവേ ആരോപിക്കുമ്പോഴും അന്വേഷണം പ്രഖ്യാപിക്കാൻ റെയിൽവേ തയാറായിട്ടില്ല