പോസ്റ്റല്‍വോട്ട് ചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതി വ്യാപകം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ബാലറ്റ് പേപ്പര്‍ ലഭ്യമല്ലാത്തതിനാല്‍ വോട്ട് രേഖപ്പെടുത്താനാവാതെ ബുദ്ധിമുട്ടുന്നത്. സിപിഎം സംസ്ഥാനസെക്രട്ടറിയും പ്രതിപക്ഷ നേതാവിന്‍റെ ഒാഫീസും മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വിവിധ സര്‍വീസ് സംഘടനകളും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും എട്ടാം തീയതിവരെ പോസ്റ്റല്‍വോട്ടുചെയ്യാമെന്നും സിഇഒ അറിയിച്ചിട്ടുണ്ട്. എന്നാല്‍പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ അവസാന ദിവസം വോട്ട് രേഖപ്പെടുത്തുക പ്രയാസമാണെന്നാണ് ജീവനക്കാര്‍പറയുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി മനഃപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന പരാതിയും വ്യാപകമാണ്.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ശേഷം ആദ്യമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി. ഇന്നലെ കോഴിക്കോട് എത്തിയ അമിത് ഷാ രാവിലെ ബേപ്പൂരിലെ NDA സ്ഥാനാർത്ഥി പ്രകാശ് ബാബുവിനായി റോഡ് ഷോയിൽ പങ്കെടുക്കും. കുന്നത്തുനാട്ടിൽ ബാബു ദിവാകരന്റെ പ്രചാരണാർത്ഥം പൊതുസമ്മേളനത്തിനും എത്തും. ഇതിനു ശേഷം തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ കാട്ടാക്കടയിൽ പി.കെ.കൃഷ്ണദാസിനായുള്ള പൊതുസമ്മേളനത്തിലും സംസാരിക്കും. രാത്രിയിൽ പ്രവാസി പ്രവർത്തക സംഗമത്തിലും അമിത് ഷാ പങ്കെടുക്കും.
കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാർ ഇന്ന് കണ്ണൂരിൽ. കണ്ണൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ടി.ഒ.മോഹനന്റെ റോഡ് ഷോയിൽ ശിവകുമാർ പങ്കെടുക്കും. രാവിലെ പത്തരയ്ക്ക് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നുമാണ് റോഡ് ഷോ ആരംഭിക്കുക. ഇന്നലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ ഡി.കെ.ശിവകുമാർ മട്ടന്നൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ചന്ദ്രൻ തില്ലങ്കേരിയുടെ റോഡ് ഷോയിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംദിനം ധർമ്മടം മണ്ഡലത്തിൽ തുടരുന്നു. ലോക്കൽ കമ്മിറ്റികൾക്ക് കീഴിലാണ് ഇന്നത്തെയും മുഖ്യമന്ത്രിയുടെ പര്യടനം. നാളെ മുഖ്യമന്ത്രിയുടെ റോഡ് ഷോ ധർമ്മടം മണ്ഡലത്തിൽ നടക്കും. നാളെ ഉച്ചതിരിഞ്ഞ് നടക്കുന്ന റോഡ് ഷോയിൽ പെരളശ്ശേരി മുതൽ പിണറായി വരെ മുഖ്യമന്ത്രി പങ്കെടുക്കും.