സംസ്ഥാനത്ത് വേനല്‍മഴക്കെടുതിയില്‍ രണ്ട് മരണം. ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13 കാരി മരിച്ചു. പെരുമ്പാവൂർ സ്വദേശി നഫീസത്ത് മിസ്രിയയാണ് മരിച്ചത്. പെരുമ്പാവൂരിൽ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. കുടുംബത്തോടൊപ്പം ഉറവപ്പാറ സന്ദർശിക്കാനെത്തിയതായിരുന്നു മിസ്രിയ എന്നാണ് വിവരം. എന്നാൽ പെട്ടെന്നുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും പെടുകയായിരുന്നു.
പരുക്കേറ്റ മിസ്രിയയുടെ പിതാവ് അഫ്സൽ ഗുരുതരവസ്ഥയിൽ ചികിത്സയിലാണ്. ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ച പ്രദേശവാസി ഗോകുൽ രാജിനും പരുക്കേറ്റു. ഇവർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരം അമ്പൂരിയില്‍ മഴയില്‍ വീടിന്‍റെ ഷീറ്റ് ഇളകിവീണ് 74 കാരി മരിച്ചു. മായം സ്വദേശി രാജമ്മ ബേബിയാണ് മരിച്ചത്. ഉച്ചക്ക് ശേഷം അമ്പൂരി മേഖലയിലുണ്ടായ കനത്ത മഴയും കാറ്റും വലിയ നാശമാണ് വിതച്ചത്.