ലൈംഗിക പീഡനപരാതിയില്‍ യുവനടിക്ക് പിന്തുണയുമായി സിനിമാലോകം. അറസ്റ്റിലായ രഞ്ജിത്തിനെ ഫെഫ്ക ഡയറക്ടേഴ്സ് - റൈറ്റേഴ്സ് യൂണിയനുകൾ സസ്പെൻഡ് ചെയ്തു.
നടി ഐ.സിയിൽ പരാതി നൽകിയിട്ടില്ലെന്നും വിശദാംശങ്ങള്‍ തേടി ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ക്ക് കത്തയക്കുമെന്നും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതികരിച്ചു . കാലം എല്ലാത്തിനും കണക്ക് ചോദിക്കുമെന്ന് രഞ്ജിത്തിനെതിരായ ആദ്യ പരാതിക്കാരി മനോരമ ന്യൂസിനോട് പറഞ്ഞു.
ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ രഞ്ജിത്തിനെ മാറ്റിനിർത്തുന്നത് സംബന്ധിച്ച നിർദേശം ഡയറക്ടേഴ്സ് യൂണിയനും റൈറ്റേഴ്സ് യൂണിയനും നൽകിയതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് ഫെഫ്കയ്ക്ക് പുറമെ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പ്രതികരിച്ചു. നടക്കാൻ പാടില്ലാത്ത സംഭവമെന്നും ഇരകൾക്ക് നീതി ലഭിക്കണം എന്നും രമേഷ് പിഷാരടി പ്രതികരിച്ചു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് ശേഷം ഇത്തരം സംഭവം നിര്‍ഭാഗ്യകരമെന്നും അന്വേഷണം നടക്കട്ടെയെന്നുമായിരുന്നു സുധീർ കരമനയുടെ നിലപാട്
രഞ്ജിത്ത് ജയിലില്‍
യുവനടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും. പൊലീസിന്റെ കസ്റ്റഡി അപേക്ഷയും രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും കോടതി ശനിയാഴ്ച പരിഗണിക്കും. കാരവനിൽ വച്ചാണ് യുവതിയോട് അതിക്രമം നടത്തിയതെന്നും, രഞ്ജിത്ത് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. രഞ്ജിത്തിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
Also Read: ബലപ്രയോഗത്തിനുള്ള ശാരീരിക കരുത്തില്ല; പരാതിക്ക് പിന്നില്‍ ഗൂഢാലോചന: രഞ്ജിത്
ഇന്നലെ രാത്രി തൊടുപുഴയിൽ നിന്നും അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ രാവിലെയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ജനുവരി 30 നാണ് കേസിന് ആസ്പദമായ കൃത്യം നടന്നതെന്ന് മജിസ്ട്രേറ്റിന് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഫോർട്ടുകൊച്ചി ആസ്പിൻവാളിന് സമീപത്തെ സിനിമ സെറ്റിലെ കാരവനിൽ വെച്ച് കടന്നുപിടിച്ചു എന്നാണ് യുവനടിയുടെ
പരാതി. രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് കടന്നത് അതിജീവിതയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ്. സമാനമായ രണ്ട് കേസുകൾ രഞ്ജിത്തിനെതിരെ ഉണ്ടായിരുന്നു. രഞ്ജിത്ത് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും പൊലീസ് അറിയിച്ചു.
തുടർന്നാണ് രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം രഞ്ജിത്തിനെ എറണാകുളം സബ്ജയിലേക്ക് മാറ്റി. റിമാൻഡിൽ പിന്നാലെ ജാമ്യത്തിനായി രഞ്ജിത്ത് കോടതിയെ സമീപിച്ചു. എന്നാൽ തുടർ ചോദ്യം ചെയ്യലിനും, കാരവൻ കണ്ടെത്തുന്നതിനുമായി രഞ്ജിത്തിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തുടർന്ന് രഞ്ജിത്തിനെ ശനിയാഴ്ച ഹാജരാക്കാനും, കസ്റ്റഡി അപേക്ഷയും, ജാമ്യാപേക്ഷയും അന്ന് പരിഗണിക്കാമെന്നും എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി.
ലൈംഗീകാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെ സംസാരിക്കൽ, തടഞ്ഞുവെക്കൽ, ലൈംഗീകാവശ്യം ഉന്നയിക്കൽ എന്നി വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്. യുവതിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ കഴമ്പുണ്ടെന്ന് പ്രാഥമികമായി വ്യക്തമായെന്നും, തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു
തനിക്കെതിരായ പരാതി വ്യാജമെന്നും, പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ പറയുന്നത്. തനിക്ക് നിരവധി ശത്രുക്കളുണ്ട്. നടി ICC മുന്നിൽ പരാതി നൽകിയിട്ടില്ല. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും, ബലംപ്രയോഗിക്കാനുള്ള ശരീരിക കരുത്ത് ഇല്ലെന്നും ജാമ്യാപേക്ഷയിലുണ്ട്