File photo
സംവിധായകന്‍ രഞ്ജിത്ത് പീഡനപരാതിയില്‍ അറസ്റ്റില്‍. യുവനടിയുടെ പരാതിയിലാണ് അറസ്റ്റ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇടുക്കി എസ് പിയുടെ നിർദേശ പ്രകാരം തൊടുപുഴയില്‍ വച്ചാണ് അറസ്റ്റ് . ഇന്നു രാത്രി തന്നെ എറണാകുളത്തേക്ക് കൊണ്ടുവരും. രണ്ടു ദിവസം മുന്‍പ് നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.
രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പുതിയ പരാതിക്കാരി. നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഡിജിപിക്കും മുൻ എസ്ഐടിക്കുമാണ് നടി പരാതി നൽകിയത്. പരാതി സിറ്റി കമ്മീഷണർ കാളിരാജ് മഹേശ്വറിന് കൈമാറുകയായിരുന്നു. കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായിട്ടായിരുന്നു
നേരത്തെ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചെന്ന ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ റജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെ നടപടികളാണു റദ്ദാക്കിയത്.
2009 ൽ സിനിമയുടെ ചർച്ചയ്ക്കായി രഞ്ജിത് അപ്പാർട്മെന്റിലേക്കു വിളിച്ചെന്നും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് 2024ലാണ് നടി പരാതി നൽകിയത്. എന്നാൽ 15 വർഷത്തിനു ശേഷമാണ് കേസെടുത്തതെന്നു വിലയിരുത്തിയാണു കോടതി കേസ് റദ്ദാക്കിയത്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിന് അന്ന് നിലവിലുണ്ടായിരുന്ന നിയമപ്രകാരം, പരമാവധി 2 വർഷം മാത്രം തടവുശിക്ഷയാണ് കിട്ടാവുന്നത്. ഇത്തരം കേസിൽ 2 വർഷത്തിനകം പരാതി നൽകേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണു പരാതി ഉന്നയിച്ചത്. തുടർന്ന് എറണാകുളം ടൗൺ നോർത്ത് പൊലീസാണു കേസ് റജിസ്റ്റർ ചെയ്തത്. ആരോപണം വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നുമായിരുന്നു രഞ്ജിത്തിന്റെ ആവശ്യം.