എൽ.ഡി.എഫ് സ്ഥാനാർത്ഥി യു. പ്രതിഭയെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തിൽ കായംകുളത്തെ യു.ഡി.എഫ് കൺവീനർ എ. ഇർഷാദ് ഖേദം പ്രകടിപ്പിച്ചു. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിടെ ഇർഷാദ് നടത്തിയ പ്രസംഗമാണ് വൻ വിവാദത്തിന് വഴിവെച്ചത്. ഇർഷാദിന്റെ വാക്കുകൾ അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് സി.പി.എം രംഗത്തെത്തിയിരുന്നു.
യു.ഡി.എഫ് സ്ഥാനാർത്ഥി എം. ലിജുവിന്റെ രാഷ്ട്രീയ സംശുദ്ധിയെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇർഷാദ് യു. പ്രതിഭയ്ക്കെതിരെ തിരിഞ്ഞത്. "നാക് ചാതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും, അതൊക്കെ തന്നെ വിൽപ്പനയ്ക്ക് വെച്ചും അവർ തിരഞ്ഞെടുപ്പിനെ നേരിടുന്നു" എന്നായിരുന്നു ഇർഷാദിന്റെ വിവാദ പരാമർശം. പ്രതിഭയുടെ സ്വകാര്യ ജീവിതത്തെയും കുടുംബ പശ്ചാത്തലത്തെയും മകനുമായി ബന്ധപ്പെട്ട കേസുകളെയും ഇർഷാദ് പ്രസംഗത്തിൽ വലിച്ചിഴച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ വേദിയിലിരിക്കെയാണ് ഈ ഹീനമായ വാക്കുകൾ ഉപയോഗിച്ചത്.
തന്റെ പ്രസംഗം തെറ്റായ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്ന് ഇർഷാദ് പറഞ്ഞു. തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ അതിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് കൺവീനർ എ. ഇർഷാദ് നടത്തിയ സ്ത്രീവിരുദ്ധ പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി എൽ.ഡി.എഫ് രംഗത്ത്. ഒരു സ്ത്രീയെയും ജനപ്രതിനിധിയെയും ഇത്രയും ഹീനമായ രീതിയിൽ അധിക്ഷേപിച്ച യു.ഡി.എഫ് നേതൃത്വം മാപ്പുപറയണമെന്ന് പി.കെ. ശ്രീമതി ആവശ്യപ്പെട്ടു. ഇതിനപ്പുറം ഒരു ലൈംഗിക അതിക്രമം വേറെയുണ്ടോ എന്നും അവർ ചോദിച്ചു.