സ്വകാര്യ ആശുപത്രികൾ രോഗികളെ എത്തിക്കാൻ കൈക്കൂലി നല്‍കുന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരു രോഗിക്ക് ഒരു ആംബുലൻസ് ഡ്രൈവർക്ക് എറണാകുളത്ത് 10,000 രൂപയും തിരുവനന്തപുരത്ത് 5000 രൂപയുമാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളിൽ വന്നത് 47 ചികിൽസാ വീഴ്ച പരാതികളാണ്. സ്വകാര്യ ആശുപത്രികളിൽ 600 പരാതികളാണ് വന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കേരള നഴ്സിങ് കൗൺസിൽ പരിപാടിയിലാണ് മന്ത്രിയുടെ പരാമർശം. Also Read: സര്‍ക്കാരിന്റെ കത്രിക അടിച്ചുമാറ്റി വയറിലൊളിപ്പിച്ചു; ആരോഗ്യവകുപ്പ് സിന്ദാബാദ്..!
കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയും ഉഷയും നെഞ്ചിൽ ഗൈഡ് വയറുമായി ജീവിക്കുന്ന സുമയ്യ , കൈ പോയ വിനോദിനി ഗുരുതര ചികിൽത്സാ വീഴ്ചകളുടെ ജീവിക്കുന്ന ഇരകൾ, നെഞ്ചു പൊട്ടി മരിച്ച വേണുവും ബിസ്മീറും അടക്കമുള്ളവരുടെ കുടുംബങ്ങളുടെ കണ്ണീർ, എല്ലാം സർക്കാർ ആശുപത്രികളെ തകർക്കാനുള്ള നീക്കമെന്ന വിചിത്ര ന്യായീകരണവുമായി ആരോഗ്യമന്ത്രി രംഗത്തെത്തി.
അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് സ്വകാര്യ ആശുപത്രികൾ. വീഴ്ചകളുണ്ടെങ്കിൽ നടപടിയെടുക്കാൻ മന്ത്രിക്ക് അധികാരമുണ്ടെന്നും വെറുതെ ആരോപണമുയർത്തിയിട്ട് കാര്യമില്ലെന്നും ഹോസ്പിറ്റൽ അസോസിയേഷൻ പ്രതികരിച്ചു.
വീണാ ജോർജെന്ന ആരോഗ്യ മന്ത്രി സർക്കാർ ആശുപത്രികളുടെ മാത്രം മന്ത്രിയാണോ? സ്വകാര്യ ആശുപത്രി കളുടേയും മന്ത്രിയല്ലേ ? വീഴ്ചകളുണ്ടെങ്കിൽ നടപടിയെടുക്കാനും
സ്വകാര്യ ആശുപത്രികളെ നിലയ്ക്ക് നിർത്താനും ബാധ്യതയില്ലേ എന്ന ചോദ്യം ബാക്കിയാണ്.