ആരോഗ്യ വകുപ്പിൽ സിസ്റ്റം അപ്പാടെ തകർന്നപ്പോൾ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലുണ്ടായത് 47 ചികിൽസാ പിഴവ് പരാതികൾ. 46 എണ്ണത്തിലും ആരോഗ്യ മന്ത്രി റിപ്പോർട്ട് തേടി. വണ്ടാനം മെഡിക്കൽ കോളജിലെ ഉഷയുടേത് ഉൾപ്പെടെ മെഡിക്കൽ കോളജുകളിൽ മാത്രം ലഭിച്ചത് 26 പരാതികളാണ്.
വയറ്റിൽ ശസ്ത്രക്രിയാ ഉപകരണവുമായി 5 വർഷം വേദന തിന്ന ഹർഷിന , വലതു കൈ മുറിച്ചു മാറ്റപ്പെട്ട ഒൻപതുകാരി വിനോദിനി , നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സുമയ്യ , വലതുകാലിലെ ഞരമ്പിന് പകരം മറ്റൊരു ഞരമ്പ് മുറിച്ചതോടെ ചലനശേഷി നഷ്ടപ്പെട്ട
ഹാഷിം , ഏറ്റവു മൊടുവിൽ വയറ്റിൽ കത്രികയുടെ വേദന പേറിയ ഉഷ.... ഒന്നും രണ്ടുമല്ല ചികിൽസാ പിഴവിൻ്റെ 47 ഇരകൾ . ഇതിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസ കിട്ടുന്നില്ലെന്ന് കെഞ്ചിക്കരഞ്ഞ ഹൃദ്രോഗിയായ വേണുവും സ്വന്തം കുഞ്ഞിനെ ഒരു നോക്ക് കാണാനാകാതെ പ്രസവ ശസ്ത്രക്രിയ്ക്കിടെ SAT യിൽ വച്ച് പൊലിഞ്ഞു പോയ കരിക്കകം സ്വദേശിനി ശിവപ്രിയയും വിളപ്പിൽ ആശുപത്രിയിൽ ചികിൽസ കിട്ടാതെ നെഞ്ചു പൊട്ടിയ ബിസ്മീറുമടക്കം 8 ജീവനുകൾ ഇന്നീ ഭൂമിയിലില്ല. അഞ്ചു വർഷത്തിനിടെ മെഡിക്കൽ കോളജുകളിൽ നിന്ന് മാത്രം ഉയർന്നത് 26 പരാതികൾ. താഴേത്തട്ടിലുള്ള ആശുപത്രികളിൽ പിഴവുണ്ടായതായി പരാതി ഉയർന്നത് 21 തവണ.
നെടുമങ്ങാട് ആശുപത്രിയിൽ വിളപ്പിൽ ആശുപത്രിയിൽ SAT യിൽ ഉൾപ്പെടെ ആറുമാസത്തിനിടെ മാത്രം 11 പരാതികൾ റിപ്പോർട്ട് തേടി സിസ്റ്റത്തെ പഴിച്ച് മന്ത്രി കൈകഴുകിയപ്പോൾ ഒരു വശത്ത് ഇരകൾ ഇപ്പോഴും നീതി തേടുന്നു. മറുവശത്ത് വൻ വീഴ്ചകൾ.