തൃശൂർ മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് മൂലം കണ്ണുകൾ നഷ്ടപ്പെട്ട സനൂപിന് കൈതാങ്ങായി കോൺഗ്രസ്. കണ്ണുകൾ നഷ്ടപ്പെട്ട മുളങ്ങാട്ടുപറമ്പിൽ സനൂപിന് താത്കാലികമായി കൃത്രിമക്കണ്ണുകൾ വെച്ചു. കോവൈ അരവിന്ദ് ആശുപത്രിയിൽ തിങ്കളാഴ്ചയാണ് കണ്ണുകൾ വെച്ചത്. സനൂപിന്‍റെ ചികിത്സയ്ക്കായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയാണ് പണം നൽകിയത്.
2023ലാണ് സനൂപിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്. ജീവിതം ആസ്വദിച്ച് നടന്ന ഒരു ചെറുപ്പക്കാരൻ, മുട്ടുവേദന വന്നത് ചികിത്സിക്കാനായി സർക്കാർ മെഡിക്കൽ കോളേജിലെത്തി. അങ്ങോട്ട് ബൈക്ക് ഓടിച്ച് പോയ സനൂപ് തിരികെ വന്നത് രണ്ടു കണ്ണുകളും നഷ്ടപ്പെട്ടാണ്.
2023 ജൂലൈയിലാണ് കാൽമുട്ട് വേദനയ്ക്ക് ചികിത്സ സനൂപ് തേടിയത്. അച്ഛനൊപ്പം ബൈക്ക് ഓടിച്ച് മെഡിക്കൽ കോളേജിൽ പോയി. മരുന്ന് കുത്തിവയ്ക്കാൻ കൈയിൽ സൂചി കുത്തിയ ഇടം പഴുത്തു. ശരീരത്തിലാകെ പടർന്നു. കണ്ണുകളിലും എത്തി. പ്രമേഹ രോഗബാധിതൻ കൂടിയായിരുന്നു. കണ്ണുകൾ നീക്കം ചെയ്യേണ്ടി വന്നു. കുത്തിവയ്പ്പിലെ പിഴവാണ് കാരണമെന്ന് സനൂപ് ഉറപ്പിച്ച് പറയുന്നു.