• അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്നൊഴിവാക്കി
  • മെഡിക്കൽ കോളജ് ഒപികളിൽ പിജി ഡോക്ടർമാർ മാത്രം
  • സമരത്തിലേക്ക് തള്ളിവിട്ടത് സര്‍ക്കാരെന്ന് ഡോക്ടര്‍മാര്‍

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ രോഗികളുടെ ദുരിതം തുടരുന്നു. ഒപി ചികിൽസ മുടക്കിയുള്ള ഡോക്ടർമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ശമ്പളപരിഷ്കരണ കുടിശ്ശികയും ഡിഎ കുടിശ്ശികയും ഉടന്‍ നല്‍കുക, ഡോക്ടര്‍ക്ഷാമം പരിഹരിക്കാന്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 19  മുതൽ അനിശ്ചിതകാലത്തേക്ക് ശസ്ത്രക്രിയകളും മറ്റു ചികിത്സകളും നിർത്തിവയ്ക്കാനും തീരുമാനമുണ്ട്. രോഗികളെ ചികിത്സിക്കുന്നതിന് പുറമെ അധ്യാപനം കൂടി ഡോക്ടര്‍മാര്‍ ബഹിഷ്കരിച്ചതോടെ മെഡിക്കൽ വിദ്യാർഥികളുടെ പഠനവും പ്രതിസന്ധിയിലായി. രാവിലെ മുതൽ മെഡിക്കൽ കോളജ് ഒ പികളിൽ പിജി ഡോക്ടർമാർ മാത്രമാണുള്ളത്. അതേസമയം, അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ വഞ്ചിച്ചെന്ന് കെജിഎംസിടിഎ ആരോപിച്ചു.

സമരമെന്നറിയാതെ മെഡിക്കല്‍ കോളജിലേക്ക് ഇന്നലെ എത്തിയവരെല്ലാം വലഞ്ഞു. പലരും പിജി ഡോക്ടര്‍മാരെ കണ്ട് മടങ്ങി. മറ്റുള്ളവര്‍ സ്വകാര്യ ആശുപത്രികളിലേക്ക് പോയി. ആറുമാസത്തിലേറെ നീണ്ട സൂചനാസമരങ്ങള്‍ സര്‍ക്കാര്‍ വകവയ്ക്കാതെ വന്നതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സമരത്തിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. 

2016 ല്‍ നടപ്പാക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം കഴിഞ്ഞ ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരുത്തിയെങ്കില്‍ അതില്‍ ഗൗരവകരമായ  പിഴവുകള്‍ ഉണ്ടായിരുന്നു. നാലേമുക്കാല്‍ വര്‍ഷത്തെ ശമ്പളക്കുടിശ്ശിക നല്‍കിയില്ലെന്നും അസിസ്റ്റന്‍റ് പ്രഫസറുടെ ശമ്പളം വെട്ടിക്കുറച്ചുവെന്നും അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്കുള്ള സേവന കാലാവധി എട്ടുവര്‍ഷമാക്കി വര്‍ധിപ്പിച്ചുവെന്നുമാണ് പ്രധാനപ്പെട്ട പിഴവുകളായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 2021 ല്‍ കെജിഎംസിടിഎ സമരം നടത്തി. തുടര്‍ന്ന് സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ഡോക്ടര്‍മാര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി.

2021 ലെ തിരഞ്ഞെടുപ്പിന് മുന്‍പായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്കും നാലുഗഡുക്കളായി ശമ്പളക്കുടിശ്ശിക അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പക്ഷേ തുടര്‍ഭരണം വന്നപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ആ ഉത്തരവ് മരവിപ്പിച്ചുവെന്നാണ് ഡോക്ടര്‍മാരുടെ സംഘടന ആരോപിക്കുന്നത്. 2025 ല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ കുടിശ്ശിക തുക അനുവദിച്ചെങ്കിലും മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരെ ഒഴിവാക്കിയെന്നും സമരക്കാര്‍ പറയുന്നു. 

ENGLISH SUMMARY:

The strike by government medical college doctors in Kerala has entered its second day, severely disrupting Outpatient (OP) services and medical education across the state. Members of the Kerala Government Medical College Teachers' Association (KGMCTA) are protesting the government's failure to provide long-pending salary arrears and Dearness Allowance (DA). The doctors allege that the government froze the 2021 order promising salary arrears after the elections, citing financial constraints. While emergency services and casualty wings are exempted, elective surgeries and routine treatments are expected to be halted from February 19. Patients are forced to rely on PG doctors or seek expensive treatments at private hospitals. The doctors demand the creation of new posts to solve staff shortages and the rectification of pay revision anomalies