തിരുവമ്പാടി ദേവസ്വത്തെ പ്രതികൂട്ടിലാക്കി തൃശൂര്‍ പൂരം കലക്കല്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പൊലീസിന് ക്ലീന്‍ ചിറ്റ്. പൊലീസ് ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം പ്രശ്നമുണ്ടാക്കിയതല്ലെന്ന് കണ്ടെത്തല്‍. എഡിജിപി അജിത് കുമാറിനെതിരെയും പരാമര്‍ശമില്ലെന്ന് സൂചന. ‘പ്രശ്നത്തിന് കാരണം തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാടുകളാണെന്ന് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായത് പതിനാറ് മാസംകൊണ്ടാണ്.
തൃശൂർ പൂരം അലങ്കോലപ്പെട്ടതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടായതായി സംശയിക്കുന്നുവെന്നു മന്ത്രി കെ.രാജൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു. പൂരം കലക്കലുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അടക്കം അന്വേഷണ സംഘം ചോദ്യംചെയ്തിരുന്നു.
പൂരം കലക്കല്‍ തടയുന്നതില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന് വീഴ്ചയുണ്ടായോ? വീഴ്ചയുണ്ടായെന്ന് സൂചിപ്പിക്കുന്ന മൊഴിയാണ് ഇക്കാര്യം അന്വേഷിക്കുന്ന ഡിജിപി ദര്‍വേഷ് സാഹിബിന്‍റെ സംഘത്തിന് പൂരം നടത്തിപ്പിന്‍റെ മുഖ്യചുമതലയുണ്ടായിരുന്ന മന്ത്രി കെ.രാജന്‍ നല്‍കിയത്. പൂര ദിവസം രാവിലെ മുതല്‍ അജിത്കുമാര്‍ തൃശൂരിലുണ്ടായിരുന്നു. പലതവണ ഫോണിലും നേരിട്ടും സംസാരിച്ചു. തെക്കോട്ടിറക്ക സമയത്ത് പൊലീസിന്‍റെ ഭാഗത്ത് നിന്ന് മോശം ഇടപെടലുണ്ടായി.
പിന്നീട് അജിത്കുമാറിനെ കണ്ടപ്പോള്‍ രാത്രി എഴുന്നെള്ളിപ്പ് സമയത്ത് പ്രശ്ന സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അത് പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തണമെന്ന നിര്‍ദേശവും നല്‍കി. എന്നാല്‍ ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പിയായിട്ടും ചെയ്തില്ല. പൂരം തടസപ്പെട്ട സമയത്ത് പല തവണ തുടരെ വിളിച്ചിട്ടും കിട്ടിയില്ല. ഔദ്യോഗിക നമ്പറിന് പുറമെ പേഴ്സണല്‍ നമ്പരില്‍ വിളിച്ചപ്പോഴും എടുത്തില്ലെന്നും മന്ത്രി മൊഴി നല്‍കിയിരുന്നു. തൃശൂരിലുണ്ടായിട്ടും പൂരം തടസപ്പെട്ടപ്പോള്‍ എഡിജിപി ഇടപെട്ടില്ലെന്നും അത് ഗുരുതര വീഴ്ചയെന്നുമായിരുന്നു ഡി.ജി.പിയുടെ ആദ്യ റിപ്പോര്‍ട്ട്.