ശബരിമല സ്വര്‍ണക്കൊളളയില്‍ നടന്‍ ജയറാമിനും ഇ.ഡി സമന്‍സ്. അടുത്ത ചൊവ്വാഴ്ച ഹാജരാകാന്‍ നിര്‍ദേശം. സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തില്‍ വ്യക്തത തേടും. ജയറാമിനെ നേരത്തെ എസ്ഐടി ചോദ്യം ചെയ്തിരുന്നു.
ഇതിനിടെ ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയുടെ മറവിലും സ്വർണക്കൊള്ള നടന്നെന്ന സൂചന നൽകി ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. പ്രഥമദൃഷ്ട്യാ 30 പവനോളം സ്വർണത്തിന്റെ ക്രമക്കേടാണ് കണ്ടെത്തിയത്.
Also Read: സ്വര്‍ണക്കൊള്ള; ആശയക്കുഴപ്പം തീരാതെ എസ്ഐടി; കുറ്റപത്രം ഇനിയും വൈകും
കൊടിമരത്തിൽ പൂശാനായി 9.16 കിലോ സ്വർണം ദേവസ്വം ബോർഡ് പണം നൽകി കസ്റ്റംസിൽ നിന്ന് വാങ്ങി. ഇത് കൂടാതെ വിശ്വാസികൾ 412 ഗ്രാമിലേറെ സ്വർണം സംഭാവനയായി നൽകി. ഒരു സിനിമാതാരം 80 ഗ്രാമും നിർമാതാവ് 247 ഗ്രാമും നൽകിയത് ഇതിൽ ഉൾപ്പെടും. ഇത്തരത്തിൽ 9. 57 കിലോ സ്വർണം ലഭിച്ചപ്പോൾ 9.34 ഗ്രാം മാത്രമാണ് ഉപയോഗിച്ചത്. ബാക്കി വന്ന 233 ഗ്രാം അഥവ 30 പവൻ എവിടെയെന്ന് രേഖകളില്ല. ഇതു കൂടാതെ 27 പേർ സ്വർണം സംഭാവനയായി നൽകിയെന്ന് പറയുന്നുണ്ടെങ്കിലും ഇവർ നൽകിയ സ്വർണത്തിന്റെ അളവ് രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ ക്രമക്കേട് നടത്തിയ സ്വർണത്തിന്റെ അളവ് ഉയർന്നേക്കാമെന്നും ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിലുണ്ട്. ഇത് കേന്ദ്രീകരിച്ചാവും വിജിലൻസിന്റെ പ്രാഥമിക അന്വേഷണം. അന്വേഷണത്തിനായി എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് വിജിലൻസ് മേധാവി മനോജ് എബ്രഹാം ഇന്ന് ഉത്തരവിറക്കും.