കോഴിക്കോട് വെള്ളിമാടുകുന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സ് റോഡിലെ കൊടുംവളവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ഗുരുതരമായി പരുക്കേറ്റ അച്ഛനെയും മകളെയും ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിമാടുകുന്ന് JDT ഇസ്ലാം കോളജ് വിദ്യാര്‍ഥിനി ഫാത്തിമ നേഹയും (19) അച്ഛനുമാണ് മരിച്ചത്.
അപകടം നടന്ന സ്ഥലം അതീവ അപകടസാധ്യതയുള്ള കൊടുംവളവാണ്. ഇവിടെ നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലുള്ള വീടിന്റെ മുകളിലേക്കാണ് പതിച്ചത്. ഇവിടെ സുരക്ഷാ വേലി (Crash Barrier) നിർമ്മിക്കണമെന്ന് നാട്ടുകാർ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ നടപടിയെടുത്തില്ലെന്ന് പരാതിയുണ്ട്. അപകട മേഖലയാണെന്ന് കാണിച്ച് റോഡിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാത്തത് യാത്രക്കാർക്ക് ഭീഷണിയാകുന്നു.
അപകടത്തെത്തുടർന്ന് പ്രദേശത്ത് നാട്ടുകാർ പ്രതിഷേധത്തിലാണ്. കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.