Untitled design - 1

പ്രമുഖ വ്യവസായി സി.ജെ.റോയിയുടെ മരണത്തില്‍ നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്ന് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് എം.ഡി ടി.എ.ജോസഫ്. റോയി മരിച്ചത് തുടര്‍പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും. തങ്ങളുടെ പക്കല്‍ ആരുടേയും കള്ളപ്പണമില്ലെന്നും കോണ്‍ഫിഡന്‍റിനു പിന്നാലെ ഇഡിയോ സിബിഐയോ ഇല്ലെന്നും ടി.എ.ജോസഫ് പറഞ്ഞു. മരിച്ചിട്ടും റോയിയെ വേട്ടയാടുകയാണെന്നും ചില യൂട്യൂബ് മാധ്യമങ്ങള്‍ കള്ളക്കഥ പ്രചരിപ്പിക്കുന്നുവെന്നും എം.ഡി പറഞ്ഞു.

സി.ജെ.റോയി കൈകാര്യം ചെയ്തിരുന്നത് ബെംഗളൂരുവിലെ കാര്യങ്ങൾ മാത്രമാണ്. കേരളത്തിലെ പ്രോജക്ടുകളുടെ മുഴുവൻ ചുമതലയും തനിക്കെന്നും ടി.എ.ജോസഫ് പറഞ്ഞു. നാളെ മുതൽ കൊച്ചിയിലെ ഓഫീസിൽ താൻ ഉണ്ടാകുമെന്നും ജോസഫ് വ്യക്തമാക്കി. റോയിയുടെ മരണത്തിനുശേഷം ഇതാദ്യമായാണ് കോൺഫിഡന്റ് ഗ്രൂപ്പ് വിശദീകരണവുമായി എത്തുന്നത്.

ALSO READ: റോയി കൊച്ചിയിലെ പ്രൊജക്ടിന്‍റെ യഥാര്‍ഥ വില മറച്ചതെന്തിന്? വമ്പന്‍ പദ്ധതികള്‍ക്ക് പണം എവിടെ നിന്ന് കിട്ടി?

അതേസമയം, സി.ജെ.റോയിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ എസ്.ഐ.ടി സംഘം കൊച്ചിയിലെത്തി തെളിവെടുപ്പ് നടത്തും. കേരളത്തിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകളടക്കമുള്ളവയാണു പരിശോധിക്കുക. ആദായ നികുതി വകുപ്പിന്റെ റെയ്ഡിനു പിന്നാലെ ബെംഗളുരുവിലെ പ്രമുഖ ആശുപത്രിയില്‍ റോയി വിഷാദത്തിനു ചികിത്സ തേടിയതിന്റെ വിവരങ്ങളും പ്രത്യേക സംഘത്തിനു ലഭിച്ചിട്ടുണ്ട്.

കുടുംബ പ്രശ്നങ്ങള്‍, അടുത്തകാലത്ത് വിഷാദത്തിനു ചികിത്സ തേടിയത്, സാമ്പത്തിക ഇടപാടുകള്‍, ആദായ നികുതി വകുപ്പിന്റെ പരിശോധനയിലേക്ക് നയിച്ച കാരണങ്ങള്‍ തുടങ്ങിയവയാണു എസ്.ഐ.ടിയുടെ പ്രധാന അന്വേഷണ വിഷയങ്ങള്‍. കുടുംബാംഗങ്ങളാണു നാലുമാസമത്തിലേറെയായി റോയി വിഷാദത്തിനു ചികിത്സ തേടിയിരുന്നുവെന്ന് മൊഴിനല്‍കിയത്. ബെംഗളുരു ജയനഗര്‍ എയിറ്റ് ബ്ലോക്കിലെ പ്രമുഖ ആശുപത്രിയിലായിരുന്നു ചികിത്സ. അടുത്തിടെ ചില പ്രൊജക്ടുകളില്‍ പ്രതിസന്ധിയും തിരിച്ചടിയുമുണ്ടായിരുന്നു. ഈ പ്രൊജക്ടുകളില്‍ നിക്ഷേപം നടത്തിയ ചിലര്‍ തുടര്‍ച്ചയായി പണം തിരികെ ചോദിച്ചിരുന്നു. ഇതില്‍ രാഷ്ട്രീയ നേതൃത്വങ്ങളുമായി ബന്ധമുള്ള നിക്ഷേപങ്ങളുമുണ്ടെന്നാണു സൂചന.

കൂടാതെ കൊച്ചിയിലെ പ്രൊജക്ടില്‍ യഥാര്‍ഥ വില മറച്ചുവച്ചതു സംബന്ധിച്ചും ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. കടം വാങ്ങാതെയാണ് എല്ലാ പ്രോജക്ടുകളും നടപ്പാക്കുന്നതെന്നു റോയി പലതവണ അവകാശപ്പെട്ടിരുന്നു. ബാങ്കുകളില്‍ നിന്നു വായ്പകളുമൊടുക്കുന്ന പതിവുമില്ല. വമ്പന്‍ പ്രൊജക്ടുകള്‍ക്ക് എങ്ങനെയാണു പണം കണ്ടെത്തിയിരുന്നതെന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ENGLISH SUMMARY:

In his first official statement after the death of CJ Roy, Confident Group MD TA Joseph assured investors that the company's operations remain stable and unaffected. Joseph categorically denied rumors regarding black money, stating that no central agencies like the ED or CBI are investigating the group. He clarified that while CJ Roy managed operations in Bengaluru, all Kerala-based projects are under his direct supervision. Joseph condemned the "fake narratives" spread by certain YouTube channels and accused them of harassing Roy even after his passing.