സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ ഇന്നുമുതൽ ചികിൽസ മുടങ്ങും. കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ ഡോക്ടർമാർ അനിശ്ചിതകാലത്തേക്ക് ഒ.പി ബഹിഷ്കരിക്കും. അധ്യാപനം ബഹിഷ്കരിക്കുന്നതോടെ മെഡിക്കൽ വിദ്യാർഥികളും പ്രതിസന്ധിയിലാകും. ഈ മാസം ഒന്‍പതു മുതൽ അനിശ്ചിതകാലത്തേക്ക് ശസ്ത്രക്രിയകളും മറ്റു ചികിത്സകളും നിർത്തിവയ്ക്കാനും തീരുമാനമുണ്ട്.
അവശ്യ സേവനങ്ങളായ കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു, ഐപി ചികിത്സ, മറ്റ് അടിയന്തര ചികിത്സകൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം എന്നിവയെ സമരപരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ശമ്പളപരിഷ്കരണ കുടിശ്ശികയും ഡി.എ കുടിശ്ശികയും ഉടൻ നൽകുക, എൻട്രി കേഡറിലെ ശമ്പള അപാകതകൾ പരിഹരിക്കുക,ഡോക്ടർ ക്ഷാമം പരിഹരിക്കാൻ പുതിയ തസ്തികകൾ സൃഷ്ടിക്കുകതുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.