മലയാളികള്‍ ഏറ്റുപാടിയ ഒട്ടേറെ പാട്ടുകളുടെ രചയിതാവും നാടക കലാകാരനുമായ കെ.വി. വിജേഷ് അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ നാടക പരിശീലനത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നാടക രചയിതാവ്, സംവിധായകന്‍, അഭിനയ പരിശീലകന്‍ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന കലാകാരനാണ് വിജേഷ്.
ഭാര്യയും നാടകപ്രവർത്തകയുമായ കബനിയുമായി ചേർന്ന് രൂപം നല്‍കിയ 'തിയ്യറ്റര്‍ ബീറ്റ്സി’ലൂടെ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് നാടക പരിശീലനവുമായി കടന്നുചെന്ന കലാകാരനായിരുന്നു വിജേഷ്. 'നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ, 'പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്' തുടങ്ങിയ പാട്ടുകളുടെ രചയിതാവായ വിജേഷ് കോഴിക്കോട് സ്വദേശിയാണ്.
നിരവധി സിനിമകള്‍ക്ക് വേണ്ടിയുള്ള അഭിനയ പരിശീലന കളരികളുടെ നേതൃത്വവും അദ്ദേഹം വഹിച്ചു. മങ്കിപ്പെൻ, മാൽഗുഡി ഡെയ്സ്,മൈ ഗോഡ്, മൈഗ്രേറ്റ് ഫാദർ, ഗോൾഡ് കോയിൻ, പുള്ളിമാന്‍ ആമി, ക്ലിന്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് നടനപരിശീലനങ്ങള്‍ നല്‍കിയിരുന്നു. അവിര റബേക്കയുടെ തകരച്ചെണ്ട എന്ന ചിത്രത്തില്‍ പാട്ടെഴുതിയാണ് ആദ്യമായി വിജേഷ് സിനിമ രംഗത്തേക്ക് കടക്കുന്നത്. സൈറയാണ് ഏകമകള്‍.