പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ആദ്യ ബലാല്‍സംഗക്കേസിലെ പരാതിക്കാരി. രാഹുല്‍ ക്രൂരനായ ലൈംഗിക കുറ്റവാളിയെന്ന് ആരോപണം. ഗര്‍ഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തിയാണ് ഗര്‍ഭച്ഛിദ്രം നടത്തിയത് . നഗ്ന വിഡിയോ ചിത്രീകരിച്ചുവെന്നും, പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ നഗ്ന ദൃശ്യങ്ങള്‍ പുറത്താകുമെന്ന് ഭയമെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു.
Also Read: ‘ബലാല്‍സംഗം നടന്നുവെന്ന് വ്യക്തം’; രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിക്കപ്പെട്ട വഴി.
ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് എതിര്‍പ്പുമായി പെണ്‍കുട്ടി രംഗത്തെത്തിയത്. ഒന്നാം പരാതിയിലെടുത്ത കേസിൽ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലാണ് സിംഗിള്‍ ബെഞ്ച് പരിഗണിക്കുക. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥിരം കുറ്റവാളിയാണെന്നും സമാന സ്വഭാവമുള്ള രണ്ട് കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കും. ജസ്റ്റിസ് സി.എസ്.ഡയസിന്റെ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
മൂന്നാം പീഡന പരാതിയിൽ എംഎൽഎയുടെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നിരസിച്ചിരുന്നു. കഴിഞ്ഞ 11ന് ആണ് രാഹുലിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. സമാന കുറ്റകൃത്യങ്ങൾ മുൻപും രാഹുലിനെതിരെ ആരോപിക്കപ്പെട്ടിട്ടുണ്ടെന്നും ജാമ്യം ലഭിച്ചാൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്നും വാദമുയർന്നു. ഇതേ കേസിൽ അതിജീവിതയ്ക്കെതിരേ സൈബർ ആക്രമണം നടക്കുന്നതായുള്ള വാദവും കോടതി പരിഗണിച്ചു.