പരാതിക്കാരിയെ അധിക്ഷേപിച്ചതിന് കേസെടുത്തതിന് പിന്നാലെ കൂടുതല്‍ ചോദ്യങ്ങളുമായി ഫെനി നൈനാന്‍. ചാറ്റ് പുറത്തുവിട്ടതിനാണ് കേസെടുത്തതെങ്കില്‍ മാധ്യമങ്ങള്‍ക്ക് എതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്നാണ് ഫെനി ചോദിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ മൂന്നാം പീഡന പരാതി നല്‍കിയ യുവതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിനാണ് ഫെനി നൈനാനെതിരെ കേസെടുത്തത്.
സൈബർ അധിക്ഷേപം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാനെതിരെ കേസ്
കേസെടുത്താലും ചോദിച്ച ചോദ്യങ്ങള്‍ നിലനില്‍ക്കുമെന്നും ഫെനി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. രണ്ടാമത്തെ കേസിൽ ബലാത്സംഗം ചെയ്യാൻ പെൺകുട്ടിയെ വാഹനത്തിൽ ഹോംസ്റ്റേയിൽ എത്തിച്ച് നൽകിയ തന്നെ എന്തുകൊണ്ട് പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നാണ് ഫെനിയുടെ ചോദ്യം. 2024 ഏപ്രിലിൽ ബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയ പരാതിക്കാരി എന്തുകൊണ്ടാണ് വീണ്ടും രാഹുലിനെ കാണാന്‍ ആവശ്യപ്പെട്ടതെന്നും ഫെനിയുടെ കുറിപ്പിലുണ്ട്.
കേസിനെ നിയമപരമായി നേരിടുമെന്നും ഈ വിഷയത്തിൽ നിയമലംഘനം നടത്തിയിട്ടില്ലെന്നും ഫെനി നൈനാന്‍ പറഞ്ഞു. പ്രതികാരബോധ്യത്തിന്‍റെ ഭാഗമായി എന്നെ വേട്ടയാടാൻ പറ്റുമെന്നും കോടതിയില്‍ സത്യം ബോധിപ്പിക്കുമെന്നും ഫെനി നൈനാന്‍ എഴുതി.
രാഹുലിനെ ന്യായീകരിച്ചായിരുന്നു ഫെനി നൈനാൻ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. അതിജീവിതയെ അറിയാമെന്നും 2025 നവംബർ വരെ സംസാരിച്ചിട്ടുണ്ട് എന്നും ഫെനി എഴുതി. യുവതി കെഎസ്‌യുവിന്റെ പരിപാടിക്ക് 5000 രൂപ തന്നിരുന്നു. എന്നാൽ അവരെ രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തുവെന്നത് അതിശയം. രണ്ടാമത്തെ കേസിൽ തന്നെ ചോദ്യം ചെയ്തിട്ടും അറസ്റ്റ് ചെയ്തില്ല, കാരണം തെളിവില്ല. രാഹുൽ മാങ്കൂട്ടത്തിൽ ഇന്ത്യൻ നിയമവ്യവസ്ഥയ്ക്കെതിരായ ഒരു കുറ്റവും ചെയ്തിട്ടില്ല. രാഹുൽ ധാർമികമായി തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് വിധിക്കാൻ ഞാൻ ആളല്ല. സത്യം തെളിയുമെന്നും അന്ന് വേട്ടയാടിയവർ മനസ്സുകൊണ്ട് എങ്കിലും മാപ്പ് പറയണമെന്നും ഫെനി കുറിച്ചു.