rahul-custody

പീഡനക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ തിരുവല്ല കോടതി നാളെ പരിഗണിക്കും. രാഹുലിനെ നാളെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് (SIT) രാഹുലിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

രാഹുലിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും തെളിവെടുപ്പ് പൂർത്തിയാക്കാനുണ്ടെന്നും അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു. കൂടാതെ കേസുമായി ബന്ധപ്പെട്ട നിർണ്ണായകമായ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനും കസ്റ്റഡി അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നാളെ രാവിലെ രാഹുലിനെ കോടതിയിൽ ഹാജരാക്കുന്നതോടെ കസ്റ്റഡി അപേക്ഷയിൽ അന്തിമ തീരുമാനമുണ്ടാകും.

അതേസമയം, തനിക്കെതിരെയുള്ള പരാതി കെട്ടിച്ചമച്ചതാണെന്നും തന്നെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ നീക്കമാണിതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. രാഹുലിന് വേണ്ടി ഹാജരായ പ്രതിഭാഗം അഭിഭാഷകർ കുറ്റകൃത്യങ്ങൾ നിലനിൽക്കില്ലെന്നും ഉടൻ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കൂ എന്ന് കോടതി അറിയിച്ചു.

ENGLISH SUMMARY:

Rahul Mamkootathil case: The Thiruvalla court will consider the police's request to take Palakkad MLA Rahul Mamkootathil, who is accused in a molestation case, into custody. The court has issued a production warrant to present Rahul in court tomorrow.