രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീക്കം നിരീക്ഷിച്ച് പൊലീസ്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജി ൈഹക്കോടതിയിലാണ്. അടൂര്‍ നെല്ലിമുകളിലെ വീട് പൊലീസ് നിരീക്ഷണത്തിലാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂരിലെ വീട്ടില്‍ തുടരുകയാണ്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയാല്‍ അറസ്റ്റിനെന്ന് സൂചന. അടൂരില്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സ്കൂട്ടറില്‍ പോയ രാഹുലിനെ പിന്നാലെ പൊലീസ് സംഘവും പാഞ്ഞു. ഹാജരാകാന്‍ അന്വേഷണസംഘം ഇതുവരെ നോട്ടിസ് നല്‍കിയിട്ടില്ലെന്നും ഇന്ന് തന്നെ പാലക്കാടിന് പോകുമെന്നും രാഹുല്‍ പറഞ്ഞു.
ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ ഇന്ന് നിലപാട് അറിയിക്കും. കേസ് ഡയറിയും അന്വേഷണസംഘം ഹാജരാക്കും. കഴിഞ്ഞതവണ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. Also Read: 'ഇത് എന്‍റെ നേതാവിന്‍റെ വിജയം.. ഒരേ ഒരു രാജ...'; റിനി ആൻ ജോർജ്
പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും, നിർബന്ധിച്ച് ഗർഭചിദ്രം നടത്തിയിട്ടില്ലെന്നുമാണ് രാഹുലിന്റെ നിലപാട്. രണ്ടാം ബലാത്സംഗ കേസിൽ രാഹുലിന് മുൻകൂർ ജാമ്യം നൽകിയ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലും ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുൻകൂർ ജാമ്യ ഉപാധിപ്രകാരം ഇന്ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായേക്കില്ല.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ അപമാനിച്ചെന്ന പരാതിയില്‍ റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വറിന്‍റെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിഗണിക്കാമെന്ന് അറിയിച്ചാണ് രാഹുലിന്‍റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നത്. രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് പരമാവധി തെളിവുകള്‍ ശേഖരിച്ച സാഹചര്യത്തില്‍ പൊലീസ് ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. നിലവില്‍ റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വര്‍ പൂജപ്പുര ജയിലിലാണുള്ളത്.