നിലയ്ക്കലിലെ സ്പോട് ബുക്കിങ്ങിന് നിയന്ത്രണം. ഒരു ദിവസം അയ്യായിരമാക്കി കുറച്ചതോടെയാണ് നടപടി. ഇന്നലെ രാത്രി നിര്‍ത്തിയ ബുക്കിങ് ഏഴുമണിക്കൂറിന് ശേഷം ഇന്ന് രാവിലെയാണ് പുനരാരംഭിച്ചത്. ബുക്കിങ്ങിനായി പുലര്‍ച്ചെമുതല്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ശബരിമല ദര്‍ശനത്തിനുള്ള സ്പോട്ട് ബുക്കിങ് ഹൈക്കോടതി 5000ആയി കുറച്ചതിന് ശേഷമുള്ള ആദ്യ തീര്‍ഥാടന ദിനമാണ് ഇന്ന്. ഇന്നലെ രാത്രി പത്ത് വരെ 13,229 പേരാണ് സ്പോട്ട് ബുക്കിങ് എടുത്തത്. വിര്‍ച്വല്‍ ക്യൂ എടുത്തതില്‍ 38,224 പേര്‍ മാത്രമാണ് എത്തിയത്.
മുന്നറിയിപ്പ് നല്‍കിയിട്ടും മറ്റ് ദിവസങ്ങളില്‍ ബുക്ക് ചെയ്തവരില്‍ 27000പേര്‍ ഇന്നലെ ദര്‍ശനത്തിന് എത്തി. ആകെ എണ്‍പതിനായിരം പേരാണ് ഇന്നലെ രാത്രി പത്ത് മണി വരെ എത്തിയത്. മറ്റ് ദിവസങ്ങളിലെ ബുക്കിങ്ങുകാര്‍ നേരത്തേ വരുന്നതോടെ വരുന്ന ദിവസങ്ങളില്‍ തിരക്ക് കുറഞ്ഞേക്കും.
സ്പോട് ബുക്കിങ് കൗണ്ടർ ഉൾപ്പെടെ പൂർണമായും പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് മാറ്റിയ സാഹചര്യത്തിൽ നിലയ്ക്കലിലെ സുരക്ഷയും സൗകര്യവും കൂട്ടും. തിങ്കളാഴ്ച വരെ ദിവസേന അയ്യായിരം സ്വാമിമാർക്ക് മാത്രം സ്പോട് ബുക്കിങ്ങ് അനുവദിച്ചാൽ മതിയെന്ന ഹൈക്കോടതി നിർദേശമുള്ളതിനാൽ അത് കഴിഞ്ഞ് വരുന്ന സ്വാമിമാർക്ക് വിശ്രമിക്കാൻ ഉൾപ്പെടെ കൂടുതൽ ഇടങ്ങൾ കണ്ടെത്തും. സുരക്ഷാ വിന്യാസത്തിനായി ഇരുന്നൂറിലേറെ പൊലീസുകാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാളെ വൈകിട്ടോടെ ശനി, ഞായർ അവധി ദിവസങ്ങളിൽ വെർച്വൽ ക്യൂ സംവിധാനം പ്രയോജനപ്പെടുത്തിയ ഭൂരിഭാഗം സ്വാമിമാരും എത്താനിടയുണ്ട്. നിലയ്ക്കലിലെ പാർക്കിങ് സൗകര്യം പൂർണമായും പ്രയോജനപ്പെടുത്തി പമ്പയിലെ വാഹനപ്പെരുപ്പം നിയന്ത്രിക്കണമെന്നും പൊലീസ് നിർദേശമുണ്ട്.