ശബരിമലയിലെ ഭക്തജനത്തിരക്ക് കാരണം മലകയറാനാകാതെ ഭക്തര്‍. പമ്പയില്‍ നിന്ന് തിരക്ക് കാരണം മല കയറാന്‍ സാധിക്കാത്തതിനാല്‍ സേലത്ത് നിന്നെത്തിയ 37 പേര്‍ പന്തളത്ത് എത്തി മാലയൂരി. ബെംഗളൂരുവില്‍ നിന്നുള്ളവരും മടങ്ങിപ്പോയവരിലുണ്ട്. അതേസമയം ഡിസംബർ 10 വരെ ശബരിമലയില്‍ ഇനി ഓൺലൈൻ ബുക്കിങ്ങിന് ഒഴിവില്ല.
വെര്‍ച്വല്‍ ക്യൂ ബുക്കിങിന് പ്രതിദിനം നിശ്ചയിച്ച 70,000 പേരുടെ ബുക്കിങ് ഈ ദിവസങ്ങളില്‍ പൂര്‍ത്തിയായി. ഡിസംബർ 11 മുതൽ 25 വരെ ബുക്കിങിന് അവസരമുണ്ട്. മണ്ഡലപൂജാ ദിനമായ ഡിസംബർ 27 നും തലേ ദിവസവും ബുക്കിങ് അനുവദിച്ചു തുടങ്ങിയില്ല. ഡിസംബർ 30 മുതൽ ജനുവരി 10 വരെയും ബുക്കിങ്ങിന് ഒഴിവുണ്ട്.
ശബരിമലയിലുണ്ടായ ഭക്തജനതിരക്കു കാരണം സ്പോട്ട് ബുക്കിങ് 20,000 മാത്രമാക്കി ചുരുക്കും. 70,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴിയും 20,000 പേര്‍ക്ക് സ്പോട്ട് ബുക്കിംഗ് വഴിയും ഒരു ദിവസം ശബരിമലയില്‍ ദര്‍ശനത്തിനുള്ള സൗകര്യമൊരുക്കും. ഉച്ചയ്ക്ക്11മണിയോടെയാണ് സന്നിധാനത്ത് തിരക്കേറിയത്. ഭയാനകമായ സാഹചര്യം എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് തന്നെ പറഞ്ഞു.തിരക്ക് നിയന്ത്രിക്കാന്‍ ബെയിലി പാലംവഴി കടത്തിവിട്ടവരും തിങ്ങി നിറഞ്ഞു. ഒരുമണിയോടെ തീര്‍ഥാടകര്‍ ബാരിക്കേട് തകര്‍ത്ത് ഇരച്ചുകയറി. പലരും ബാരിക്കേടിന് മുകളില്‍കൂടി കയറി. പതിനെട്ടാംപടിയുടെ താഴെ തിക്കും തിരക്കുമായി. കുട്ടികള്‍ അലറിക്കരഞ്ഞു.
നട അടയ്ക്കുന്നത് രണ്ട് മണിയാക്കി. പൊലീസിന്‍റെ കഠിന പരിശ്രമത്തില്‍ മൂന്നുമണിയോടെ തിരക്ക് നിയന്ത്രിച്ചു. 20,000 തീരുമാനിച്ച സ്പോട്ട് ബുക്കിങ് 35000വരെ കടന്നുപോയി.ഇനി കടുത്ത നിയന്ത്രണം വരും.നിലയ്ക്കലില്‍ ഏഴ് സ്പോട് ബുക്കിങ് കൗണ്ടറുകള്‍ തുടങ്ങും.