ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീം കോടതിയില്‍ നിലപാടറിയിച്ച് സര്‍ക്കാര്‍. ഏഴ് ചോദ്യങ്ങള്‍ക്കുള്ള മറുപടി വാദങ്ങള്‍ എഴുതിനല്‍കി. യുവതിപ്രവേശനം പുനഃപരിശോധിക്കണമെന്ന ഹർജികളിന്മേലാണ് സർക്കാർ വാദങ്ങൾ അറിയിച്ചത്. യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാട് തിരുത്തിരിയിക്കുകയാണ് സര്‍ക്കാര്‍.
എന്നാൽ യുവതി പ്രവേശനം അനുവദിക്കണമോ എന്നത് സർക്കാർ നേരിട്ട് പറഞ്ഞില്ല. തുല്യതയും വിശ്വാസ സ്വതന്ത്രവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് നിലപാട് പറഞ്ഞത്. തുല്യത ഉറപ്പാക്കണമെങ്കിലും മത, വിശ്വാസ ആചാരങ്ങളിൽ മത പണ്ഡിതരാണ് തീരുമാനമെടുക്കേണ്ടത് എന്ന നിലപാടാണ് സർക്കാർ അറിയിച്ചത്.
വിഎസ് സർക്കാർ നൽകിയ സത്യവാങ്മൂലത്തിലും മത പണ്ഡിതരാണ് തീരുമാനമെടുക്കേണ്ടത് എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഈ സത്യവാങ്മൂലം ഉമ്മൻചാണ്ടി സർക്കാർ തിരുത്തി. എന്നാൽ ശബരിമലയിൽ സ്ത്രീ പുരുഷ വിവേചനം പാടില്ലെന്ന് ഒന്നാം പിണറായി സർക്കാർ വാദത്തിനിടെ നിലപാട് അറിയിക്കുകയായിരുന്നു. ഇതാണ് രണ്ടാം പിണറായി സർക്കാർ തിരുത്തുന്നത്. അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പിന്റെ നിർദേശപ്രകാരമാണ് ഡൽഹിയിൽ സർക്കാർ അഭിഭാഷകർ മറുപടി വാദം തയാറാക്കിയത്. സർക്കാർ സ്റ്റാൻഡിങ് കോൺസൽ നിഷെരാജൻ ഷോങ്കർ വാദം കോടതിയിൽ സമർപ്പിച്ചു. എജിയും സർക്കാർ അഭിഭാഷകരും മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയുമായി ചർച്ച നടത്തി. സർക്കാരിനായി സുപ്രീംകോടതിയിൽ ഹാജരായത് ജയദീപ് ഗുപ്തയാണ്.