2018 സെപ്തംബര്‍ 28നാണ് സുപ്രീംകോടതി, ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രധാന വിധി പ്രഖ്യാപിച്ചത്. കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ ചരിത്രത്തിലെ തന്നെ നിര്‍ണായകമായ ചലനങ്ങളുണ്ടാക്കിയ വിധിയാണത്. അന്ന് ശബരിമല യുവതീപ്രവേശത്തെ അനുകൂലിച്ച് നിലപാടെടുത്ത ഇടതു സര്‍ക്കാര്‍, അതിനെ പുരോഗമനപരവും ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യത ഉറപ്പാക്കുന്നതുമായ നിലപാടായാണ് വിശദീകരിച്ചത്. പിന്നീടുണ്ടായ കനത്ത പ്രതിഷേധങ്ങള്‍ക്കിടെ യുവതികള്‍ പൊലീസ് സംരക്ഷണയില്‍ സന്നിധാനത്തെത്തുന്നതും നമ്മള്‍ കണ്ടു. തൊട്ടടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതോടെ കാര്യങ്ങള്‍ മാറിത്തുടങ്ങി. സര്‍ക്കാരും മുന്നണിയും നിലപാടില്‍നിന്ന് പിന്നോട്ട് പോയി. വീടുകള്‍ കയറി വീഴ്ചയേറ്റ് പറയുന്നതും നമ്മള്‍ കണ്ടതാണ്. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു നിയമസഭ തിരഞ്ഞെടുപ്പിന് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ, ആ പഴയ നിലപാടില്‍നിന്ന് അപ്പാടെ മലക്കം മറിയുകയാണ് സര്‍ക്കാര്‍. ശബരിമല ആചാരസംരക്ഷണം ഉറപ്പാക്കുമെന്നാണ് പുതിയ നിലപാട്. ഇക്കാര്യം നാളെ സുപ്രീംകോടതിയെ അറിയിക്കും. ഔദ്യോഗിക തീരുമാനം വൈകിട്ടത്തെ മന്ത്രിസഭായോഗത്തിലുണ്ടാകും. ഈ വിഷയമാണ് നമ്മള്‍ സംസാരിക്കുന്നത്. നാല് വോട്ടിനുവേണ്ടി നിലപാടില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് നിരന്തരം പറയുമ്പോഴും, യുവതീപ്രവേശത്തില്‍ സര്‍ക്കാരിന്റെ മലക്കം മറിച്ചിലിന്റെ കാരണമെന്താണ്?