ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് ഇഡി സമൻസ് അയച്ചതിൽ വ്യക്തത വരുത്താതെ സിപിഎം. വിഷയത്തിൽ മുഖ്യമന്ത്രി മൌനം തുടരുമ്പോൾ പാർട്ടി നേതൃത്വവും മിണ്ടുന്നില്ല. തിരഞ്ഞെടുപ്പ് കാലത്തെ വിവാദമായി മന്ത്രിമാരായ കെ.എൻ.ബാലഗോപാലും വി.ശിവൻകുട്ടി സമൻസിനെ ചുരുക്കിയപ്പോൾ, സി.പി.എം-ബി.ജെ.പി ഡീൽ തെളിഞ്ഞെന്ന് കോൺഗ്രസ് ആവർത്തിച്ചു. അതേസമയം, ക്ളിഫ് ഹൗസിലേക്ക് തപാലിൽ വന്ന സമൻസ് ആരും കൈപ്പറ്റിയില്ലെന്നാണ് വിവരം.
ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ.ഡി സമൻസ് അയച്ചെന്ന് വിവരം പുറത്തുവന്ന 24 മണിക്കൂർ പിന്നിട്ടു. മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും ഒരുപോലെ മൌനത്തിലാണ്. സമൻസ് വന്ന കാര്യം മുഖ്യമന്ത്രി പാർട്ടിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്. മകൾ വീണാ വിജയനെതിരായ ആരോപണവും മുഖ്യമന്ത്രി പാർട്ടിയിൽ വിശദീകരിച്ചിരുന്നില്ല. മുഖ്യമന്ത്രി പ്രതികരിച്ച ശേഷം നിലപാട് പറയാമെന്നാണ് സിപിഎം നേതൃത്വം കരുതുന്നത്. മന്ത്രിമാരായ കെ.എൻ. ബാലഗോപാലും വി.ശിവൻകുട്ടിയും മാത്രം പ്രതിരോധവുമായി രംഗത്തെത്തി.
അതേസമയം, വിഷയം രാഷ്ട്രീയമായി കത്തിക്കുകയാണ് കോൺഗ്രസ്. വിവേക് കിരൺ, സൺ ഓഫ് പിണറായി വിജയൻ, ക്ളിഫ് ഹൌസ്, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ വന്ന സമൻസ് ആരും കൈപ്പറ്റിയില്ലെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അല്ല വിവേക് താമസിക്കുന്നതെന്ന് കാട്ടിയാണ് തപാൽ കൈപ്പറ്റാതിരുന്നതെന്നാണ് സൂചന.