മൂന്നു കാലങ്ങളിൽ കേരളത്തിന്റെ നാടകരംഗത്തെ സമ്പന്നമാക്കിയ നടിമാരെ ഒരുവേദിയിലെത്തിച്ച് മലയാള മനോരമ ഹോർത്തൂസ് നാടകാനുഭവ സംഗമം. പൗളി വൽസൻ, കെ.പി.എ.സി ബീയാട്രീസ്, അമ്മിണി ഏണസ്റ്റ് എന്നിവരാണ് നാടകത്തിലെയും ജീവിതത്തിലെയും അനുഭവങ്ങൾ പങ്കുവെച്ചത്. മലയാള മനോരമ ഹോർത്തൂസ് കലാസാംസ്കാരിക ആഘോഷത്തിന്റെ വരവറിയിച്ചായിരുന്നു പരിപാടി
നാടകം തന്നെയായിരുന്നു ഇവർക്ക് ജീവിതം. നന്നേ ചെറുപ്പത്തിൽ തട്ടിൽ കയറിയവർ. തട്ടിൽ കളിച്ചതിനേക്കാൾ വെല്ലുവിളികൾ ജീവിതത്തിൽ നേരിടേണ്ടി വന്നവർ. പക്ഷേ, ആ വെല്ലുവിളികളെ കണ്ണീരൊളിപ്പിച്ച പുഞ്ചിരിയോടെ നേരിട്ട് ആസ്വാദകരുടെ മനം കീഴടക്കിയ ജീവിതകഥയാണ് പൗളി വൽസൻ, കെ.പി.എ.സി ബീയാട്രീസ്, അമ്മിണി ഏണസ്റ്റ് എന്നിവർ പങ്കുവെച്ചത്. 60 വർഷത്തെ നാടക ജീവിതത്തിൽ 22 വർഷവും കെ.പി.എ.സിക്ക് ഒപ്പമായിരുന്ന ബീയാട്രീസിനത് തന്‍റെ കുടുംബം തന്നെയായിരുന്നു എന്നു പറയാൻ ഒരു മടിയുമില്ല.
നീറുന്ന അനുഭവങ്ങൾ ഉണ്ടെങ്കിലും മമ്മൂട്ടിക്കൊപ്പം ഉള്ള നാടകാഭിനയത്തെക്കുറിച്ച് സ്വതസിദ്ധമായ ശൈലിയിലാണ് പൗളി വത്സൻ വിവരിച്ചത്. സദസിന്‍റെ നീണ്ട കയ്യടിയേറ്റുവാങ്ങിയ വാക്കുകൾ അമ്മിണി ഏണസ്റ്റിന്‍റേതായിരുന്നു. തേവര എസ്.എച്ച്.കോളജിലെ വിദ്യാർഥികൾ അവതരിപ്പിച്ച നാടകവും ഇതോടൊപ്പം അരങ്ങിലെത്തി. നവംബർ 27 മുതൽ 30 വരെ എറണാകുളം സുഭാഷ് പാർക്കിലാണ് ഹോർത്തൂസ് കലാസാംസ്കാരിക ആഘോഷം നടക്കുന്നത്.