നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ മുൻ ജീവനക്കാരുടെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സാമ്പത്തിക തട്ടിപ്പിന് ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസില്‍ പ്രതികളായ വിനിത, രാധു എന്നിവരുടെ ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്.
നേരത്തെ ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് വിനീതയും രാധുവും ഹൈക്കോടതിയെ സമീപിച്ചത്. ആഭരണങ്ങൾ വാങ്ങുന്നവരിൽ നിന്നും പണം വാങ്ങാൻ ക്യു ആർ കോഡ് മാറ്റി പല സമയങ്ങളിലായി പണം തട്ടിയെടുത്തു എന്നായിരുന്നു കൃഷ്ണകുമാറും മകളും മ്യൂസിയം പൊലീസിൽ നൽകിയ പരാതി.
പിന്നാലെ കൃഷ്ണകുമാറും മറ്റുള്ളവരും ചേർന്ന് തങ്ങളെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്തു എന്നാരോപിച്ച് ജീവനക്കാരും പരാതി നൽകി. വിഷയം വലിയ വിവാദമായതോടെ കേസ് ക്രൈംബ്രാഞ്ച് കേസേറ്റെടുത്തു. ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് സെഷൻസ് കോടതിയിൽ പൊലീസ് അറിയിച്ചിരുന്നു.