'ജെഎസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയുമായി ബന്ധപ്പെട്ട് സെൻസർ ബോർഡും നിർമ്മാതാക്കളും തമ്മിലുള്ള തർക്കത്തിന് പരിഹാരമായി. 'ജാനകി' എന്ന പേര് 'ജാനകി വി.' എന്ന് മാറ്റാൻ നിർമ്മാതാക്കൾ സമ്മതിച്ചതോടെ, സിനിമയുടെ റിലീസിന് വഴിയൊരുങ്ങുകയാണ്.

സിനിമയുടെ രണ്ടിടങ്ങളിൽ 'ജാനകി' എന്ന് പേര് പരാമർശിക്കുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്യുകയോ പേര് മാറ്റുകയോ ചെയ്യാമെന്ന് നിർമ്മാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ഇതനുസരിച്ച് എഡിറ്റ് ചെയ്ത പതിപ്പ് സമർപ്പിച്ചാൽ മൂന്ന് ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകണമെന്ന് കോടതി സെൻസർ ബോർഡിന് നിർദ്ദേശം നൽകി.

നേരത്തെ, സിനിമയിൽ 96 മാറ്റങ്ങൾ വരുത്തണമെന്ന് നിർബന്ധം പിടിച്ച സെൻസർ ബോർഡ്, കോടതി ഇടപെടലിനെ തുടർന്ന് അവസാനഘട്ടത്തിൽ രണ്ടായി കുറച്ചിരുന്നു. "ചിത്രം എത്രയും വേഗം പുറത്തിറക്കണം എന്നതുകൊണ്ടാണ് മാറ്റത്തിന് സമ്മതിച്ചത്," എന്ന് നിർമ്മാതാക്കൾക്ക് വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാൻ പറഞ്ഞു.

സെൻസർ ബോർഡിന്റെ വിചിത്ര വാദങ്ങൾ

പ്രധാന കഥാപാത്രമായ ജാനകി ലൈംഗികാതിക്രമത്തിന് ഇരയാകുന്നതും നീതി തേടി അലയുന്നതുമാണ് സിനിമയുടെ പ്രമേയം. എന്നാൽ, ഇത് സീതാദേവിയുടെ പവിത്രതയെയും അന്തസ്സിനെയും ഹനിക്കുന്നതാണെന്ന വിചിത്ര വാദമാണ് സെൻസർ ബോർഡ് കോടതിയിൽ ഉന്നയിച്ചത്.

കൂടാതെ, ബലാത്സംഗത്തിനിരയായ ജാനകിയെ ഒരു മതവിഭാഗത്തിൽപ്പെട്ടയാൾ സഹായിക്കുകയും, മറ്റൊരു മതവിഭാഗത്തിൽപ്പെട്ടയാൾ അപമാനകരമായ ചോദ്യങ്ങൾ ചോദിച്ച് ക്രോസ് വിസ്താരം നടത്തുകയും ചെയ്യുന്നത് മതപരമായ ഭിന്നതകൾക്കും ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണമാകുമെന്നും സെൻസർ ബോർഡ് സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു.

സിനിമ മേഖലയുടെ വിജയം: ഫെഫ്ക

"ഈ പോരാട്ടം 'ജാനകി' എന്ന സിനിമയ്ക്ക് വേണ്ടി മാത്രമായിരുന്നില്ല," എന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. സെൻസർ ബോർഡിന്റെ അനാവശ്യ ഇടപെടലുകൾക്കെതിരായ സിനിമാ മേഖലയുടെ ഒന്നിച്ചുള്ള പോരാട്ടത്തിന്റെ വിജയമായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.

ചിത്രം വെള്ളിയാഴ്ചക്കകം സെൻസർ ബോർഡിന് സമർപ്പിക്കുമെന്ന് സംവിധായകൻ പ്രവീൺ നാരായൺ അറിയിച്ചു. ടീസറുകളും പോസ്റ്ററുകളും ഉൾപ്പെടെയുള്ള പ്രചരണ സാമഗ്രികൾ പിന്നീട് പ്രശ്നങ്ങളുണ്ടാക്കരുതെന്ന് നിർമ്മാതാക്കൾ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കുമ്പോൾ ഇക്കാര്യം വ്യക്തമാക്കാമെന്ന് കോടതി പറഞ്ഞു.

ENGLISH SUMMARY:

Producers of the film Janaki vs State of Kerala (JSK) have agreed to change the film's title to Janaki.V vs State of Kerala following directions from the censor board. The High Court was informed of the decision, and the court allowed the updated title and muted dialogue to be included in a new print. The censor board is expected to issue a fresh certificate within three days.