മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ദുരിത യാത്രയിൽ കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി. ഒരാഴ്ചയ്ക്കകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തലാക്കുമെന്ന് ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. ടോൾ നൽകുന്ന യാത്രക്കാരുടെ സൗകര്യം പ്രധാനം. തടസ്സം കൂടാതെ പാത ഉപയോഗിക്കാൻ യാത്രക്കാർക്ക് കഴിയണം. റോഡ് ഗതാഗത യോഗ്യമല്ലെങ്കിൽ ടോളിൽ കാര്യമില്ല.
ദേശീയ പാത അതോറിറ്റിക്ക് (എല്‍എച്ച്എഐ) ഗുരുതര അലംഭാവമെന്നും കോടതി വിമർശിച്ചു. ഒരാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കാമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. അതിനകം പ്രശ്നം പരിഹരിക്കണമെന്നും, ടോൾ നിർത്തലാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ അറിയിക്കാനും കോടതി നിർദേശിച്ചു. വിഷയം അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.