പിണറായി വിജയന്‍, എം.വി.ഗോവിന്ദന്‍
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ എല്ലാ കുറ്റവും പ്രവർത്തകരില്‍ അടിച്ചേല്‍പിച്ച് സിപിഎം അവലോകനരേഖ. സംഘടനാരംഗത്ത് ഗുരുതര വീഴ്ചകളെന്ന് രേഖയില്‍ പറയുന്നു. രാഷ്ട്രീയ കാഴ്ചപ്പാടുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കേഡർമാർ പരാജയപ്പെട്ടു. ജനങ്ങളുമായുള്ള ബന്ധം വലിയ തോതിൽ കുറയുന്നത് ഗൗരവകരമായ പ്രശ്നമാണെന്നും അവലോകന രേഖയില്‍ വിലയിരുത്തലുണ്ട്.
അതേസമയം എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുന്നണി മുദ്രാവാക്യം പാളിയെന്ന് മുന്‍ മന്ത്രി പി.രാജീവ്.എൽഡിഎഫ് അല്ലാതെ മറ്റാരുണ്ടെന്ന് ചോദിച്ചപ്പോള്‍ ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചതെന്നും രാജീവിന്റെ തുറന്നുപറച്ചില്‍.
മലപ്പുറം അരീക്കോട് നടന്ന ഇഎംഎസിന്റെ ലോകം ദേശീയ സെമിനാറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ മുദ്രാവാക്യം ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചതെന്ന് പാർട്ടി വിലയിരുത്തിയതായി അദ്ദേഹം വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളിലും ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാർ അടക്കമുള്ള നേതാക്കൾ അറസ്റ്റിലായ ഘട്ടത്തിലും പാർട്ടി സ്വീകരിച്ച നിലപാടുകളിൽ പാളിച്ചകളുണ്ടായെന്നും പി.രാജീവ് സമ്മതിച്ചു.
എന്നാൽ സംസ്ഥാനതലത്തിൽ നേതൃത്വത്തിനുണ്ടായ വീഴ്ചകളും മുഖ്യമന്ത്രിയുടെ പ്രചാരണ രീതികളും മറച്ചുവെച്ചുകൊണ്ടാണ് തോൽവിയുടെ ഉത്തരവാദിത്തം സാധാരണ പ്രവർത്തകരിലേക്ക് മാറ്റുന്നതെന്ന വിമർശനവും ശക്തമാണ്. യഥാർഥ കാരണങ്ങളിലേക്കുള്ള ശരിയായ വിലയിരുത്തൽ പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് വിലയിരുത്തൽ.