ഉണ്ണി മുകുന്ദനെതിരായ കേസുമായി മുന്നോട്ടുപോകുമെന്ന് മര്‍ദനമേറ്റ മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ മനോരമ ന്യൂസിനോട്. ഉണ്ണിയുടേത് മോശം ചരിത്രമാണ്. പലരോടും മോശമായി പെരുമാറിയിട്ടുണ്ട്. തിങ്കളാഴ്ച സിനിമാസംഘടനകൾ വിളിച്ച ചർച്ചയിൽ കാര്യങ്ങൾ ബോധിപ്പിക്കും. താൻ മാനേജരല്ലെന്ന് ഉണ്ണിക്ക് പറയാം, യാഥാര്‍ഥ്യം സിനിമയിലുള്ളവര്‍ക്ക് അറിയാമെന്നും വിപിന്‍ കുമാര്‍ പറഞ്ഞു. ആക്രമണ ദൃശ്യം ഇല്ലെന്നാണ് പ്രചാരണം. സിസിടിവിയിലുണ്ടെന്ന് പൊലീസിനറിയാമെന്നും വിപിന്‍ മനോരമ ന്യൂസിനോട് പറഞ്ഞു
അതേസമയം, തനിക്ക് വധഭീഷണിയുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദൻ. ജീവനും കരിയറിനും ഭീഷണിയുണ്ടെന്ന് കാണിച്ച് ഉണ്ണി മുകന്ദന്‍ ഡിജിപിക്ക് പരാതി നല്‍കി. രണ്ടാഴ്ച മുൻപ് മുന്നറിയിപ്പ് കോൾ വന്നു. വിപിനെതിരെ ഉള്‍പ്പെെട ജാഗ്രതവേണമെന്നായിരുന്നു മുന്നറിയിപ്പ്. സ്ത്രീകൾ വ്യാജ പരാതികൾ നൽകാൻ സാധ്യതയെന്ന് മുന്നറിയിപ്പ് കിട്ടിയെന്നും തന്‍റെ ജീവന് സംരക്ഷണം വേണമെന്നും ഉണ്ണി മുകുന്ദൻ. ഡിജിപിക്ക് നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.
ഉണ്ണിമുകുന്ദന്‍ മാനേജറെ തല്ലിയെന്ന പരാതിയില്‍ ഇടപെട്ട് അമ്മയും ഫെഫ്കയും. ഇരുവരോടും ചര്‍ച്ച നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമം. മാനേജര്‍ വിപിനെ കേള്‍ക്കുന്നതിനൊപ്പം ഉണ്ണിയില്‍നിന്ന് വിശദീകരണം തേടാനും തീരുമാനിച്ചു. ഫ്ലാറ്റിന്റെ പാര്‍ക്കിങ്ങില്‍വച്ച് ഉണ്ണി മര്‍ദിച്ചെന്നായിരുന്നു വിപിന്‍ നല്‍കിയ പരാതി. അതേസമയം വിപിൻ ആരോപിച്ചതുപോലെ അയാളെ താൻ ശാരീരികമായി കയ്യേറ്റം ചെയ്തിട്ടില്ലെന്നും ഫ്ലാറ്റിന്റെ പാർക്കിങ്ങിലുള്ള സിസിടിവി പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നുമായിരുന്നു ഉണ്ണിമുകുന്ദന്‍ പ്രതികരിച്ചത്.