പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷനിൽ എം.എൽ.എ. ജനീഷ് കുമാർ റേഞ്ച് ഓഫിസറെ എടാ പോടാ എന്നുവിളിച്ച് തട്ടിക്കയറുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. എംഎല്‍എയുടെ ഭാഗത്താണ് വീഴ്ചയെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. ജനീഷിനെ പരിഹസിച്ച് റേഞ്ചേഴ്സ് അസോസിയേഷനും ഫെയ്സ്ബുക് പോസ്റ്റിട്ടു. എംഎല്‍എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സി.പി.എം. ഇന്ന് ഡിവിഷനല്‍ ഓഫിസ് മാര്‍ച്ച് നടത്തി.
കോന്നി കുളത്തുമണ്ണില്‍ കാട്ടാന ഷോക്കേറ്റു ചെരിഞ്ഞ കൈതത്തോട്ടം പാട്ടത്തിന് എടുത്തയാളുടെ സഹായിയെ കസ്റ്റഡിയിലെടുത്തത് നിയമപരമാണോ എന്ന് ചോദിച്ചാണ് എംഎൽഎ എത്തിയത്.റേഞ്ച് ഓഫീസറെ എടാ പോടാ എന്ന് വിളിച്ചാണ് തട്ടിക്കയറുമ്പോള്‍ കോന്നി ഡിവൈഎസ്പി രാജപ്പൻ റാവുത്തറും സ്ഥലത്തുണ്ട്.എംഎൽഎയുടെ സഹായി പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അതേസമയം എംഎൽഎയെ പരിഹസിച്ച് കേരള ഫോറസ്റ്റ് റെയിഞ്ചേഴ്സ് അസോസിയേഷന്റെ ഫേസ്ബുക്ക് പോസ്റ്റു പുറത്തുവന്നു.വനം വകുപ്പ് പിരിച്ചുവിടണം.ആനയെ ഷോക്കടിപ്പിച്ചും കടുവയെ വെടിവെച്ചും പുലി അടക്കമുള്ള ജീവികളെ ചുട്ടുകൊല്ലാനും അണികൾക്ക് നിർദ്ദേശം നൽകണം.താങ്കൾ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണമെന്നും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണമെന്നും പരിഹാസ പോസ്റ്റിൽ പറയുന്നു.ഈ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തു. എംഎൽഎയെ പിന്തുണച്ച് സിപിഎം ഫോറസ്റ്റ് ഡിവിഷണൽ ഓഫീസിലേക്ക് മാർച്ച് നടത്തി.
സംസ്ഥാന സമിതി അംഗം കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. യൂണിഫോം ഊരിയാല്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാമെന്നും പിണറായിക്കില്ലാത്ത സ്നേഹം വനംവകുപ്പിന് വേണ്ടെന്നും ചിറ്റാര്‍ ഏരിയ സെക്രട്ടറി എംസ് രാജേന്ദ്രന്‍ പറഞ്ഞു.
എംഎല്‍എയ്ക്കാണ് വീഴ്ചയെന്നാണ് ദക്ഷിണ ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ കമലാഹറിന്‍റെ റിപ്പോര്‍ട്ട്.എംഎല്‍എ വളരെ മോശമായി പെരുമാറി.ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ല. ഇതോടെ കാട്ടാന ഷോക്കേറ്റു മരിച്ചതിനെ അന്വേഷണം തടസപ്പെട്ടു എന്നും വനംമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.