കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം പെര്‍ഫ്യൂം ആക്കി സൂക്ഷിച്ചതും ആ പെര്‍ഫ്യൂമിന്‍റെ മണത്തെക്കുറിച്ച് ഭാര്യ രേണു സുധി പറഞ്ഞതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ച സംഭവങ്ങളാണ്. ഇപ്പോഴിതാ മുന്‍പ് പറഞ്ഞ വാക്കുകളെക്കുറിച്ച് വ്യക്തമാക്കുകയാണ് രേണു സുധി. സുധിയുടെ മണമുള്ള പെര്‍ഫ്യൂം അദ്ദേഹത്തെ ഓര്‍ക്കാനാണെന്നും അല്ലാതെ സ്ഥിരമായി മറ്റ് പെര്‍ഫ്യൂമുകളെപ്പോലെ ഉപയോഗിക്കാനുള്ളതല്ലെന്നുമാണ് രേണു പറയുന്നത്. മുന്‍പ് താന്‍ ഇക്കാര്യം പറഞ്ഞപ്പോഴുള്ള ടോണ്‍ ആയിരിക്കാം തെറ്റിദ്ധാരണക്ക് കാര്യമെന്നും രേണു പറഞ്ഞു.
രേണുവിന്‍റെ വാക്കുകള്‍
മീഡിയ ചോദിച്ചപ്പോഴാണ് പെര്‍ഫ്യൂമിന്‍റെ കാര്യം ഞാന്‍ പറഞ്ഞത്. അതിന് മുന്‍പ് ഞാന്‍ കാണുന്നത് പെര്‍ഫ്യൂം തീര്‍ന്നോടി, ദാസപ്പന്‍റെ പെര്‍ഫ്യൂം വേണോ എന്നൊക്കെയുള്ള കമന്‍റുകളാണ്. അതുകൊണ്ടാണ് ഞാന്‍ അത് വ്യക്തമാക്കിയത്. നമ്മളൊക്കെ നല്ല മണമുള്ള പെര്‍ഫ്യൂം അല്ലേ ദേഹത്ത് അടിക്കുന്നത്. ഞാന്‍ അതാണ് പറഞ്ഞത്. പക്ഷേ അതിന്‍റെ ടോണ്‍ മാറി. ആ പെര്‍ഫ്യൂം ചേട്ടന്‍റെ ഓര്‍മകളാണ്. അത് മറ്റുള്ളവര്‍ക്ക് ഇഷ്ടപെട്ടെന്ന് വരില്ല. അതാണ് ഞാന്‍ പറഞ്ഞത്.
ലക്ഷ്മി അത് കൊണ്ട് തന്നപ്പോള്‍ തന്നെ ഒരു തീര്‍ത്ഥംപോലെയാണ് സൂക്ഷിക്കുന്നതും കൊണ്ടുവന്നതും. അതെന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. ആ കുട്ടിക്ക് ഒരുപാട് നന്ദി പറയുന്നു. അത് അടിക്കാന്‍ പറ്റുന്ന പെര്‍ഫ്യൂം അല്ലെന്ന് ഞാന്‍ വ്യക്തമാക്കിയത് അതുകൊണ്ടാണ്.
‘എന്റെ പൊന്ന് സുഹൃത്തുക്കളേ ആ പെർഫ്യൂം അടിക്കാനുള്ളതല്ല. എനിക്കും കിച്ചുവിനും എന്റെ വീട്ടുകാരിൽ കുറച്ച് പേർക്കും മാത്രം മനസിലാകുന്ന ഗന്ധമാണത്. ഇന്ന് ഈ നിമിഷം വരെ ദേഹത്ത് അടിച്ചിട്ടില്ല. അങ്ങനെയുള്ള പെർഫ്യൂം അല്ലത്. സുധി ചേട്ടനെ ഓർക്കുമ്പോൾ അത് തുറന്ന് മണത്ത് നോക്കും. അദ്ദേഹത്തിന്റെ സാന്നിധ്യം ഇവിടെ എവിടെയോ ഉണ്ടെന്ന് തോന്നും. അതിന് വേണ്ടിയുള്ള പെർഫ്യൂം ആണ്. അത് ദേഹത്തടിക്കാൻ പറ്റില്ല. സുധിച്ചേട്ടന്‍റെ ഷര്‍ട്ടില്‍ വിയര്‍പ്പ് മണമാണ്, കുളിക്കാതെ ഷര്‍ട്ട് ഊരിയിട്ട വിയര്‍പ്പ് ആണ് ആ പെര്‍ഫ്യൂം, നിങ്ങള്‍ എല്ലാം അത് മണത്താല്‍ ഇവിടെ നിന്ന് ഓടും, അതന്‍റെ പെര്‍ഫ്യൂം അടിക്കാന്‍ പറ്റില്ലാ, ആ പെര്‍ഫ്യൂം അതുപോലെ ഇരിപ്പുണ്ട്’ എന്നാണ് രേണു മുന്‍പ് പറഞ്ഞത്.