shine-tom-chacko-8

ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസിൽ തെളിവ് ശേഖരണത്തിന്റെ ഭാഗമായി കൂടുതൽ പേരുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം. ഷൈൻ താമസിച്ചിരുന്ന വേദാന്ത ഹോട്ടലിൽ അന്നേ ദിവസം എത്തിയ രണ്ട് യുവതികൾ, ഷൈനിനെ നക്ഷത്ര ഹോട്ടലിലെത്തിച്ച  ബൈക്ക് യാത്രികൻ അടക്കമുള്ളവരുടെ വിശദമായ മൊഴി രേഖപ്പെടുത്തും. 

ലഹരിയിടപാടുകാരൻ സജീർ ഹോട്ടലിൽ എത്തിയെന്ന് കണ്ടെത്തിയതോടെ ഹോട്ടൽ ജീവനക്കാരുടെയും വിശദമായ മൊഴിയെടുക്കും. ഈ വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും ഷൈനിന്റെ രണ്ടാംഘട്ട ചോദ്യം ചെയ്യൽ. ഇന്നലെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണ സംഘം യോഗം ചേർന്നിരുന്നു. 

ലഹരിക്കേസിൽ തെളിവ് കിട്ടിയിട്ടില്ലെന്ന് കൊച്ചി കമ്മിഷണര്‍ പുട്ട വിമലാദിത്യ ഇന്നലെ പറഞ്ഞിരുന്നു. വിവരശേഖരണത്തിനുശേഷം ആവശ്യമെങ്കില്‍ ഷൈനിനെ വീണ്ടും ചോദ്യംചെയ്യും. ഷൈന്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് ഔദ്യോഗികമായി പറയാറായിട്ടില്ലെന്നും സിനിമ മേഖലയിലെ മറ്റുള്ളവര്‍ ലഹരി ഉപയോഗിക്കുന്നുവെന്ന് ഷൈന്‍ പറഞ്ഞിട്ടില്ലെന്നും കമ്മിഷണര്‍ പറഞ്ഞു. സജീര്‍ അടക്കമുള്ള ലഹരിവില്‍പനക്കാരെ നിരീക്ഷിക്കുന്നുണ്ടെന്നും കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമോ എന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്നും കമ്മിഷണര്‍ പറഞ്ഞു.അന്വേഷണസംഘം സ്ഥലത്തെത്തിയപ്പോള്‍ ഹോട്ടലില്‍നിന്ന് ഓടിയത് ഗുണ്ടകളെ കണ്ടതിനാലെന്ന ഷൈനിന്‍റെ മൊഴി വിശ്വസിക്കാനാകില്ലെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം, കഴിഞ്ഞ ദിവസം ഷൈനിന്‍റെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ രാസപരിശോധനക്ക് അയക്കാനായി കോടതിയിൽ എത്തിക്കും. ഷൈനിന്‍റെ ഫോണും ഫോറൻസിക് പരിശോധനക്ക് അയക്കാൻ അപേക്ഷ നൽകും. ഷൈൻ സമ്പത്തികയിടപാടുകൾ നടത്തിയവരുമായി ബന്ധപെട്ട വിവരശേഖരണവും പുരോഗമിക്കുകയാണ്. 

അതിനിടെ, ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നിയമപരമായി മുന്നോട്ടില്ലെന്ന് നടി വിന്‍ സി അലോഷ്യസ് പറഞ്ഞു. സിനിമാസംഘടനകളുടെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും പരാതി പിന്‍വലിക്കില്ലെന്നും മാറ്റം വരേണ്ടത് സിനിമ മേഖലയിലെന്നും വിന്‍ സി കൂട്ടിച്ചേര്‍ത്തു. സിനിമാസെറ്റിൽ ലഹരി ഉപയോഗിച്ച് നടൻ ഷൈൻ ടോം ചാക്കോ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടി വിന്‍സി അലോഷ്യസിന്റെ പരാതി. ഈ പരാതിയില്‍ ഇന്റേണൽ കംപ്ളെയിന്റ്സ് കമ്മറ്റി മൊഴിയെടുക്കും.

സൂത്രവാക്യം സിനിമാസെറ്റിലെ അണിയറ പ്രവര്‍ത്തകരിൽനിന്നാണ് ഇന്റേണൽ കംപ്ളെയിന്റ്സ് കാര്യങ്ങൾ ചോദിച്ചറിയുക.  ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ ലഹരി ആരോപണത്തില്‍ നിലപാട് മാറ്റി സൂത്രവാക്യം നിര്‍മാതാവ് ശ്രീകാന്തും രംഗത്തെത്തിയിട്ടുണ്ട്. ലൊക്കേഷനില്‍ മോശം അനുഭവം നേരിട്ട കാര്യം വിന്‍ സി പറ‍ഞ്ഞെന്ന് ശ്രീകാന്ത് വെളിപ്പെടുത്തി. വിന്‍ സിക്ക് ലൊക്കേഷനില്‍ നേരിട്ട മോശം അനുഭവം അണിയറപ്രവര്‍ത്തകര്‍ക്ക് അറിയാമായിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു. നേരത്തെ വിന്‍ സിയുടെ പ്രശ്നത്തെപ്പറ്റി അറിയില്ലെന്നായിരുന്നു ശ്രീകാന്ത് പറഞ്ഞിരുന്നത്.

ENGLISH SUMMARY:

In the drug case involving actor Shine Tom Chacko, the investigation team is set to record statements from more individuals, including two women who visited Vedanta Hotel and the biker who transported Shine to Nakshatra Hotel.