akg-centre

സിപിഎമ്മിന്‍റെ പുതിയ എ.കെ.ജി സെന്‍ററിന്‍റെ ഉള്‍വശം കാണാന്‍ കാത്തിരിക്കണം. മറ്റന്നാള്‍ ഉദ്ഘാടനം കഴിഞ്ഞാലും പൊതുജനങ്ങള്‍ക്കും സഖാക്കള്‍ക്കും പുതിയ  പാര്‍ട്ടി ഓഫീസ് കാണാന്‍ തല്‍ക്കാലം അനുവാദം ഉണ്ടാവില്ല. പുതിയ എകെജി സെന്‍ററിന്‍റെ ഉള്ളിലെ കാഴ്ചകള്‍ പാര്‍ട്ടിയുടെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമാക്കണോ എന്നതിലും തീരുമാനം എടുത്തിട്ടില്ല.

ഹൈന്ദവ വിശ്വാസം പ്രകാരം വീടുകയറി താമസത്തിന് ഏറ്റവും ഉചിതമായ പത്താമുദയ നാളിനാലാണ് പുതിയ എ.കെ.ജി സെന്‍ററിന്‍റെയും ഉദ്ഘാടനം.  പാര്‍ട്ടിയുടെ രാജ്യത്തെ ഏകമുഖ്യമന്ത്രിയായ പിണറായി വിജയന്‍  23ന് വൈകിട്ട് അഞ്ചുമണിക്ക്  എ.കെ.ജി സെന്‍റര്‍ ഉദ്ഘാടനം ചെയ്യും. നാടമുറിക്കലും ശിലാഫലകം അനാച്ഛാദനം ചെയ്യുകയും മാത്രമാവും പുതിയ കെട്ടിടത്തില്‍ ഉദ്ഘാടനം ദിവസത്തെ ചടങ്ങ്. സമ്മേളനം പഴയ എ.കെ.ജി സെന്‍ററിലാണ്.   പുതിയ എ.കെജി. സെന്‍ററിന്‍റെ ഉള്‍വശം  കാണാന്‍ പാര്‍ട്ടി സഖാക്കള്‍ക്കോ പൊതുജനങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ അന്നേ ദിസം കാണാനാവില്ല.

എന്നാണ് എ.കെ ജി സെന്‍ററിന്‍റെ ഉള്‍വശം കാണാനാവുക എന്ന ചോദ്യത്തിന് അതിന് കാണാന്‍ എന്തിരിക്കുന്നു എന്നാണ് പാര്‍ട്ടി നേതാക്കളുടെ മറുചോദ്യം . പുതിയ കെട്ടിടത്തിന്‍റെ ഉള്ളിലെ കാഴ്ചകള്‍ പാര്‍ട്ടി തന്നെ സമൂഹമാധ്യമങ്ങളില്‍ പരസ്യമാക്കുന്നതിലും തീരുമാനമായിട്ടില്ല. പാര്‍ട്ടി ചര്‍ച്ചകളുടെ രഹസ്യം സൂക്ഷിക്കുന്നത്  പോലെ  കെട്ടിടത്തിനുള്ളിലും രഹസ്യാത്മകത വേണമെന്നാണ് പാര്‍ട്ടി നിലപാട്.   32 സെന്‍റുകളിലായി  9 നിലകളിലാണ്  അത്യാധുനിക ‌എ.കെ.ജി സെന്‍റര്‍. കോണ്‍ഫറന്‍സ് ഹാള്‍, സന്ദര്‍ശക മുറി , യോഗങ്ങള്‍ ചേരുന്നതിനുള്ള പ്രത്യേക മുറികള്‍,  നേതാക്കള്‍ക്ക് സന്ദര്‍ശകരെ കാണാനുള്ള മുറികളുമുണ്ട്,   കെട്ടിടം മാത്രമല്ല ഗേറ്റും ആധുനിക സംവിധാനങ്ങളുള്ളതാണ്. കോടിയേരി ബാലകൃഷ്ണന്‍  പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് നിര്‍മാണം ആരംഭിച്ചത്.

ENGLISH SUMMARY:

Even after its inauguration, the interiors of CPM's new AKG Centre will remain off-limits to the public and party workers for the time being. A decision has not yet been made on whether visuals of the new party office will be shared through the party’s social media platforms.