ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ ചിത്രം ഉയർത്തിയതിന് വിവാദത്തിലായ കൊല്ലം പൂരത്തിൽ വരുംവർഷങ്ങളിൽ നിയമലംഘനം ഉണ്ടാകില്ലെന്ന് ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു. അനുമതിയുള്ളവ മാത്രമേ കുടമാറ്റത്തിൽ പ്രദർശിപ്പിക്കുകയുള്ളു. വിഷയം ഇന്നു ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ചർച്ച ചെയ്യും.
കൊല്ലം പൂരത്തിൽ കുടമാറ്റത്തിലെ രഹസ്യസ്വഭാവം നിലനിർത്തുന്നതിനൊപ്പം വരുംവർഷങ്ങളിൽ വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ അതീവശ്രദ്ധ ഉണ്ടാകും. കുടമാറ്റത്തിൽ എന്തൊക്കെയാണ് പ്രദർശിപ്പിക്കുന്നതെന്ന് മുൻകൂട്ടി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട സമിതി വിലയിരുത്തും. അനുമതിയുള്ളവ മാത്രമേ കുടമാറ്റത്തിൽ ഉയർത്തുകയുള്ളൂ. പുതിയകാവ് ക്ഷേത്രം അണിനിരത്തിയ കുടമാറ്റത്തിൽ ആർഎസ്എസ് സ്ഥാപകന്‍റെ ചിത്രം ഉയർത്തിയതിൽ മിക്ക ക്ഷേത്ര കമ്മിറ്റികൾക്കും പരാതിയുണ്ട്. പതിനാലു ക്ഷേത്രങ്ങളുടെ സംയുക്ത കമ്മിറ്റി ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയർത്തിയ പുതിയകാവ് ക്ഷേത്രം ട്രസ്റ്റിനെ പ്രതിഷേധം അറിയിക്കാൻ തീരുമാനിച്ചിരുന്നു.
അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മിഷണർ തയാറാക്കിയ റിപ്പോർട്ട് ബോർഡ് യോഗം വിശദമായി ചർച്ച ചെയ്യും. ആർഎസ്എസ് നേതാവിന്റെ ചിത്രം ഉയർത്തിയതിൽ ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഭാരവാഹികൾക്ക് പങ്കില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. ദേവസ്വം ബോർഡുമായി ബന്ധമില്ലാത്ത സ്വകാര്യ ക്ഷേത്രം ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയർത്തിയതിനാൽ നടപടിയെടുക്കാനാകില്ലെന്നാണ് പ്രാഥമിക നിഗമനം.