abhiram-death-forest-office

കോന്നിയില്‍ നാലു വയസുകാരൻ കോൺക്രീറ്റ് തൂണ് വീണ് മരിച്ചതിൽ കോന്നി ആനക്കൂട്ടിലെ എസ്.എഫ്.ഒ. അടക്കം എല്ലാ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും സസ്പെൻഷൻ. ഡി.എഫ്.ഒയെയും റേഞ്ച് ഓഫിസറെയും സ്ഥലം മാറ്റും. കടമ്പനാട് സ്വദേശിയായ നാല് വയസ്സുകാരൻ അഭിറാം മരിച്ചതിലാണ് കടുത്ത നടപടി.

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ചുമതലയുള്ള സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍. അനില്‍കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ സലീം,  സതീഷ്, സജിനി, സുമയ്യ ഷാജി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ദക്ഷിണ മേഖലാ സിസിഎഫ് ആര്‍. കമലാഹറിന്‍റേതാണ് ഉത്തരവ്. തൂണിന്റെ ബലക്ഷയം മനസ്സിലാക്കാതെ ഇരുന്നത് ഗുരുതര വീഴ്ച എന്ന് കണ്ടെത്തിയാണ് നടപടി.

അതേസമയം, സുരക്ഷാ പരിശോധനകൾ പൂർത്തിയാകും വരെ ഇനി ആനക്കൂട് തുറക്കില്ല. കുട്ടിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ആനക്കൂട്ടിലേക്ക് യൂത്ത് കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു. 

ഇന്നലെയാണ് ആനക്കൂട് കാണാനെത്തിയ കടമ്പനാട് സ്വദേശി നാലു വയസുകാരൻ അഭിറാം കോൺക്രീറ്റ് തൂണ് വീണ് മരിച്ചത്. ഫോട്ടോ എടുക്കുന്നതിനിടെ തൂണ് ഇളകി തലയിൽ വീഴുകയായിരുന്നു. നാളെ ഉച്ചയ്ക്ക് വീട്ടുവളപ്പിൽ ആണ് അഭിറാമിന്റെ സംസ്കാരം.

ENGLISH SUMMARY:

Following the death of a four-year-old boy after a concrete pillar fell on him in Konni, all forest department officials of the Konni elephant squad, including the SFO, have been suspended. The DFO and Range Officer will also be transferred. The action comes after the tragic death of Abhiram, a four-year-old boy from Kadampanad.