ias-clash

രാഷ്ട്രീയക്കാരെ പുകഴ്ത്തി ദിവ്യ എസ്.അയ്യര്‍, ചീഫ് സെക്രട്ടറിയെയും തൊട്ടടുത്ത റാങ്കിലുള്ള ഉദ്യോഗസ്ഥനെയും താറടിച്ച് എസ്.പ്രശാന്ത്, പലവിധ കേസുകളില്‍ കുടുങ്ങിയ മറ്റ് ഐഎഎസുകാര്‍... സംസ്ഥാനത്തെ ഐഎഎസുകാരെക്കൊണ്ട് സമൂഹമാധ്യമങ്ങള്‍ക്കും വാര്‍ത്താമാധ്യമങ്ങള്‍ക്കും ചാകരയാണ്. അതിനിടെയാണ് ചക്കളത്തിപ്പോരിന്‍റെ പുതിയൊരു കഥ പുറത്തുവരുന്നത്. മൂന്ന് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഒരു ഐഎഎസ് ഓഫിസറെ വിദേശസഹായം കിട്ടുന്ന ഒരു പദ്ധതിയുടെ തലപ്പത്തുനിന്ന് മാറ്റണമെന്ന് മുതിര്‍ന്ന ചില ഐഎഎസ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടെന്നാണ് കഥ.

സംഗതി കുശുമ്പാണോ എന്ന് സംശയിച്ചുപോകുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. വിദേശസഹായമുള്ള പദ്ധതി ആയതിനാല്‍ വിദേശ സന്ദര്‍ശനത്തിനുള്ള സാധ്യതയുണ്ടല്ലോ. അത് തങ്ങള്‍ക്കും ആയിക്കൂടേ എന്നാണ് പരാതിക്കാരുടെ ചിന്ത. പ്രോജക്ട് മറ്റുരാജ്യങ്ങളില്‍ നടപ്പാക്കുന്നത് എങ്ങനെയെന്ന് കണ്ടുപഠിക്കാനാണ് സന്ദര്‍ശനം. ഈ സാധ്യത മുന്നില്‍ക്കണ്ടാണ് ചുമതലയുള്ള ഓഫിസറെ നീക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന ഐഎഎസുകാര്‍ തന്നെ രംഗത്തെത്തിയതെന്നാണ് വിവരം.

പ്രോജക്ടിന്‍റെ ചുമതലയുള്ള ഓഫിസര്‍ക്ക് ഇപ്പോള്‍ കയ്യാവുന്ന വകുപ്പുകളില്‍ത്തന്നെ 24 മണിക്കൂറും ചെയ്താല്‍ തീരാത്തത്ര ജോലിയുണ്ടെന്നാണ് അഭ്യുദയാകാംക്ഷികളായ സീനിയേഴ്സിന്‍റെ വാദം. വിദേശസഹായമുള്ള പദ്ധതി കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഒരുനടപടിയും ഉണ്ടാകുന്നില്ലെന്ന് വകുപ്പ് മന്ത്രിക്കുവരെ അഭിപ്രായമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ‘കേട്ടതെല്ലാം ശരിയാണെന്ന് ചീഫ് സെക്രട്ടറി തന്നെ സമ്മതിച്ചു. പക്ഷേ കാര്യങ്ങള്‍ തന്‍റെ കയ്യില്‍ നില്‍ക്കില്ല, പദവിയില്‍ മാറ്റം ആവശ്യപ്പെടാനും കഴിയില്ല എന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്’ എന്നാണ് പേരുവെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

ആരാണപ്പാ ചീഫ് സെക്രട്ടറിക്കുപോലും ഇടപെടാന്‍ കഴിയാത്തത്ര ഹോള്‍ഡുള്ള ഈ ഓഫിസര്‍? ആളെ കണ്ടുപിടിക്കാനുള്ള എന്ന തിരച്ചിലിലാണ് കഥ കേട്ട ജൂനിയര്‍ ഐഎഎസുകാരും കഥയറിയാതെ ചര്‍ച്ചയില്‍പ്പെട്ട കീഴ്ജീവനക്കാരും.

ENGLISH SUMMARY:

In Kerala, senior IAS officers reportedly demand removal of a junior officer from a key foreign-funded project, allegedly due to jealousy over possible international travel. Even the Chief Secretary is said to be powerless in the matter.