Image: X, AI Enhanced Picture
ഐഎഎസ് ഉദ്യോഗസ്ഥരും സര്‍ക്കാറും തമ്മിലുള്ള ഭിന്നതകളും പോരാട്ടങ്ങളും കേരളത്തില്‍ മാത്രമല്ല അങ്ങ് യുപിയിലും പുത്തരിയല്ല. ഇപ്പോഴിതാ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ വിചിത്രമായ ആവശ്യത്തില്‍ അമ്പരന്നിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 2023 ബാച്ച് ഉദ്യോഗസ്ഥനായ റിങ്കു സിങ് രാഹി അഞ്ച് പേജുകളിലായി എഴുതിയ കത്ത് യുപിയിലെ ഭരണസിരാ കേന്ദ്രത്തിലാകെ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
ഒന്നുകില്‍ തനിക്ക് നല്‍കുന്ന ശമ്പളം പകുതിയായി വെട്ടിക്കുറയ്ക്കണം, അല്ലെങ്കില്‍ മര്യാദയ്ക്ക് ജോലി ചെയ്യാന്‍ സാധിക്കുന്ന മറ്റൊരു തസ്തികയിലേക്ക് മാറ്റം നല്‍കണം, ഇതാണ് റിങ്കു സിങ്ങി്‍റ ആവശ്യം. ഇപ്പോള്‍ ജലൗൺ ജില്ലയിൽ എസ്ഡിഎം (ജുഡീഷ്യൽ) ആയി ജോലി ചെയ്യുന്ന റിങ്കു സിങ് തന്‍റെ പദവിയില്‍ അങ്ങേയറ്റം അതൃപ്തനാണെന്ന് വ്യക്തമാക്കുന്ന വാക്കുകളാണ് ഈ കത്തിലുള്ളത്.
ശമ്പളം എങ്ങനെ കുത്തനെ കൂട്ടാമെന്നായിരിക്കും ഉദ്യോഗസ്ഥരില്‍ പലരുടേയും ചിന്ത. എന്നാല്‍ ഉള്ള ശമ്പളം കുറയ്ക്കാനാരെങ്കിലും ശ്രമിക്കുമോ? ഇതാണ് റിങ്കു സിങ്ങിന്‍റെ ആവശ്യം. കത്ത് കണ്ട് സംസ്ഥാന നിയമന-പേഴ്‌സണൽ വകുപ്പ് അമ്പരപ്പിലാണ്. താനിപ്പോള്‍ ചെയ്യുന്ന എസ്ഡിഎം ജോലിയില്‍ ഏകദേശം നാലു മണിക്കൂറില്‍ കൂടുതല്‍ ജോലിയില്ല, ഈ ജോലിക്ക് മുഴുവന്‍ ശമ്പളവും വാങ്ങുന്നത് ധാര്‍മികമയി ശരിയല്ലെന്നും റിങ്കു സിങ് പറയുന്നു. ഈ തസ്തികയില്‍ തന്നെയാണ് താന്‍ ജോലി ചെയ്യേണ്ടിവരുന്നതെങ്കില്‍ പകുതി ശമ്പളം തന്നാല്‍ മതിയെന്നാണ് കത്തിലൂടെ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഭരണപരമായ കാര്യങ്ങളില്‍ അടിമുടി ഇടപെടലുകള്‍ നടത്തുന്ന രാഷ്ട്രീയ നേതൃത്വത്തെയും റിങ്കു സിങ് നിശിതമായി വിമര്‍ശിച്ചു. മന്ത്രി സ്വതന്ത്ര ദേവ് സിങ്, ബിജെപി എംഎൽഎ ഗൗരി ശങ്കർ വർമ എന്നിവരെ എടുത്തുപറഞ്ഞാണ് വിമര്‍ശനം. നിയമവിരുദ്ധമായ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന് ഗൗരി ശങ്കര്‍ വര്‍മ ആവശ്യപ്പെട്ടതായും അദ്ദേഹം ആരോപിക്കുന്നു. ലക്നൗവിലെ തീപിടിത്തത്തിനു പിന്നാലെ കോള്‍ഡ് സ്റ്റോറേജില്‍ മിന്നല്‍പ്പരിശോധന നടത്തിയപ്പോള്‍ പല സുരക്ഷാ വീഴ്ചകളും കണ്ടെത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ അന്വേഷണകമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരും മുന്‍പേ തന്നെ എസ്ഡിഎം പദവിയില്‍ നിന്നും എസ്ഡിഎം (ജുഡീഷ്യൽ) പദവിയിലേക്ക് തിടുക്കത്തില്‍ മാറ്റിയെന്നും റിങ്കു സിങ് വ്യക്തമാക്കുന്നു.
തന്റെ ചുമതല കൃത്യമായി നടത്താന്‍ സാധിക്കുന്ന മറ്റൊരു തഹസില്‍ദാര്‍ പദവിയിലേക്ക് മാറ്റണം, ഉത്തര്‍പ്രദേശില്‍ അത് സാധ്യമല്ലെങ്കില്‍ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് ഡെപ്യൂട്ടേഷനിൽ അയക്കണമെന്നും ആണ് ഉദ്യോഗസ്ഥന്റെ ആവശ്യം.