കോട്ടയം നീറിക്കാട് അഭിഭാഷകയായ ജിസ്മോൾ പെൺമക്കളുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ ഭർതൃ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജിസ്‌മോളുടെ കുടുംബം. ജിസ്മോളെ ഭർത്താവ് ജിമ്മി മുൻപ് മർദിച്ചിട്ടുണ്ടായിരുന്നുവെന്ന് പിതാവ് പി. കെ.തോമസ് പറഞ്ഞു. ജിമ്മിയുടെ അമ്മയും സഹോദരിയും വീട്ടിൽ കടുത്ത മാനസിക പീഡനം നടത്തിയിരുന്നതായും കുടുംബം പറഞ്ഞു
മരിക്കുന്നതിന് രണ്ട് ദിവസങ്ങൾക്ക് മുൻപ് ജിസ്മോൾ സഹോദരൻ ജിറ്റുവിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഏറെ ശുഭാപ്തി വിശ്വാസത്തോടെ സംസാരിച്ച് ഫോൺ വെച്ച ജിസ്മോളുടെയും മക്കളുടെയും മരണവാർത്തയാണ് പിന്നാലെ കുടുംബം കേട്ടത്. മകൾക്കും മകളുടെ കുഞ്ഞുങ്ങൾക്കും നീതി കിട്ടാൻ ഏതറ്റം വരെയും പോകാനാണ് കുടുംബത്തിന്റെ തീരുമാനം. ഭർതൃ വീട്ടുകാർക്കെതിരെ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകും.
അമ്മായിയമ്മയും ഭർത്താവിന്റെ സഹോദരിയും ജിസ്‌മോളെ മാനസികമായായി ബുദ്ധിമുട്ടിച്ചിരുന്നെന്നും കുടുംബം. ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള ജിമ്മിയുടെ വീട്ടിൽ ജിസ്‌മോളുടെ അത്യാവശ്യങ്ങൾക്ക് പോലും പണം നൽകിയിരുന്നില്ല. മരിക്കുന്നതിന് മുൻപ് വീട്ടിൽ നടന്ന പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പ്രകോപനം. ഈ പ്രശ്നങ്ങൾ എന്താണെന്ന് പൊലീസ് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരിക്കുന്ന പൊലീസ് പരാതി ലഭിക്കുന്നതിന് അനുസരിച്ച് ജിസ് മോളുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ശക്തമാക്കും .