gavi-ksrtc-break-down

ചടയമംഗലത്തുനിന്ന് ഗവിക്ക് പോയ 38 അംഗ സംഘം മണിക്കൂറുകളോളം വനത്തില്‍ കുടുങ്ങി. രാവിലെ പതിനൊന്ന് മണിക്ക് കുടുങ്ങിയവര്‍ വൈകിട്ട് അഞ്ചരയോടെയാണ് മൂഴിയാറില്‍ നിന്ന് തിരിച്ചത്. വെള്ളംപോലും കിട്ടാതെ കുഞ്ഞുങ്ങളടക്കം ദുരിതത്തിലായെന്ന് യാത്രക്കാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ അടവി, ഗവി, പരുന്തുംപാറ പാക്കേജിന്‍റെ ഭാഗമായിരുന്നു യാത്ര.

ചടയമംഗലത്ത് നിന്ന് രാവിലെ ആറിന് പുറപ്പെട്ട ബസാണ് രാവിലെ പതിനൊന്നേ കാലോടെ മൂഴിയാറില്‍ വനമേഖലയില്‍ എത്തിയതോടെ കേടായത്. സംഭവം അറിയിച്ചിട്ടും കെഎസ്ആര്‍ടിസിയുടെ പകരം ബസ് എത്തിയത് വൈകിട്ട് മൂന്നരയ്ക്കാണ്. എന്നാല്‍ രണ്ടാമത് വന്ന ബസും കേടായതോടെ യാത്രക്കാര്‍ ഭയന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ കുഞ്ഞുങ്ങള്‍ കരഞ്ഞു. പുറത്തേക്ക് വിളിക്കാനും റേഞ്ചില്ല. കനത്ത മഴയും ഒപ്പം കോടമഞ്ഞും നിറഞ്ഞു.

ഒടുവില്‍ നാല് മണിയോടെയാണ് കുമളിയില്‍ നിന്നെത്തിയ ബസിലാണ് സംഘം വനത്തില്‍ നിന്ന് മൂഴിയാറിലെത്തിയത്. അഞ്ചരയോടെ രണ്ടാമത്തെ ബസിന്‍റെ തകരാര്‍ കെഎസ്ഇബി ജീവനക്കാരുടെ സഹായത്തോടെ പരിഹരിച്ചാണ് യാത്ര തുടങ്ങിയത്. ഉച്ചയ്ക്ക് പന്ത്രണ്ടിന് ബസ് അയച്ചതാണെന്ന് പത്തനംതിട്ട കെഎസ്ആറ്‍‍ടിസി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. മുന്‍പും പലവട്ടം ഗവിക്ക് പോയ ബസുകള്‍ തകരാറായി യാത്രകള്‍ മുടങ്ങിയിട്ടുണ്ട്.

ENGLISH SUMMARY:

Thirty-eight people who were on a KSRTC package tour with Gavi as their destination were stranded in a forest after their bus broke down. The group had started from Chadayamangalam and got stuck in the forest area near Moozhiyar. Although authorities were informed at 11 AM, an alternative arrangement has not yet been made. The second bus that arrived also broke down due to clutch failure, and repair work is currently underway.